മാഞ്ചസ്റ്റർ : ഓൾഡ് ട്രാഫോഡിൽ മഴ തുടരുമ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ പിന്തുടരേണ്ട സ്കോർ പുതുക്കി നിശ്ചയിക്കാനാണ് സാദ്ധ്യത കൂടുതൽ. ന്യൂസിലൻഡ് ഇനി ബാറ്റ് ചെയ്യാൻ ഇറങ്ങാതെ ഇന്ത്യയെ ബാറ്റിംഗിനു വിടാൻ അമ്പയർമാർ തീരുമാനിച്ചാൽ 46 ഓവറിൽ ഇന്ത്യ നേടേണ്ട സ്കോർ ന്യൂസിലൻഡിന്റെ നിലവിലെ സ്കോറിനേക്കാൾ കൂടുതലാകും.
46.1 ഓവറിൽ 5 വിക്കറ്റിന് 211 റൺസാണ് ന്യൂസിലൻഡിന്റെ സ്കോർ. മഴ മാറി ഇന്ത്യ ബാറ്റിംഗിനിറങ്ങുകയാണെങ്കിൽ 46 ഓവറിൽ ഇന്ത്യ നേടേണ്ടത് 237 റൺസാണ്. ഓവറുകൾ 40 ആയി ചുരുക്കിയാൽ ഇന്ത്യക്ക് 223 റൺസ് അടിച്ചെടുക്കേണ്ടി വരും. 35 ഓവറായാൽ കാര്യങ്ങൾ കുറച്ചു കൂടി കടുപ്പമാകും. 209 റൺസാണ് 35 ഓവറുകളിൽ നേടേണ്ടി വരിക.
25 ഓവറുകളാക്കി ചുരുക്കിയാൽ 172 ഉം 20 ഓവറാക്കിയാൽ 148 റൺസുമാണ് ഫൈനലിലേക്കെത്താൻ ഇന്ത്യ നേടേണ്ടത്. നനഞ്ഞ ഔട്ട്ഫീൽഡും പിച്ചിലെ ഈർപ്പവും ന്യൂസിലൻഡ് ബൗളർമാരെ എത്രത്തോളം പിന്തുണയ്‌ക്കും എന്നതിനനുസരിച്ചിരിക്കും ഇന്ത്യയുടെ സാദ്ധ്യത. ഒപ്പം കുറഞ്ഞ ഓവറുകൾ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ ജയിപ്പിക്കാനുള്ള സാദ്ധ്യതയും കൂടുതലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷയേകുന്നു.
അതേസമയം ഒരു പന്തു പോലും ഇനി എറിയാൻ കഴിഞ്ഞില്ലെങ്കിൽ കളി റിസർവ്വ് ദിനമായ നാളെ ഇന്നത്തെ കളിയുടെ ബാക്കിയായി തുടരും. റിസർവ്വ് ദിനമായ നാളെയും കളി തുടരാനായില്ലെങ്കിൽ ലീഗ് കളികളിലെ പോയിന്റ് നിലയിൽ മുന്നിൽ നിൽക്കുന്ന ടീമിനാണ് വാക്കോവർ കിട്ടുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യ ഫൈനലിലേക്ക് വാക്കോവർ നേടും.
അതേസമയം മത്സരം ടൈ ആവുകയാണെങ്കിൽ സൂപ്പർ ഓവർ ആണ് ജേതാക്കളെ നിർണയിക്കുക.