മാഞ്ചസ്റ്റർ: കനത്ത മഴ തുടരുന്നതിനാൽ മാറ്റിവച്ച ലോകകപ്പിലെ ഇന്ത്യ ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം ഇന്ന് തുടരും. ഇന്നലെ നടന്ന മത്സരത്തിന്റെ ബാക്കിയാകും റിസർവ് ഡേയായ ഇന്ന് നടക്കുക. ന്യൂസിലൻഡ് ഇന്നിംഗ്സിലെ 3.5 ഓവറുകൾ എറിയാൻ ബാക്കിയുണ്ട്. ഇതും ഇന്ത്യയുടെ ബാറ്റിംഗും ഇന്ന് നടക്കും.
47-ാം ഓവറിലാണ് മഴ വില്ലനായെത്തിയത്. മത്സരം മഴമുടക്കുമ്പോൾ കിവീസ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലാണ്. തുടക്കത്തിലെ തകർച്ചക്ക് ശേഷം നായകൻ കെയ്ൻ വില്യംസണിന്റെയും റോസ് ടെയ് ലറിന്റെയും അർദ്ധ സെഞ്ച്വറി പ്രകടനമാണ് കിവീസ് സ്കോർ 200 കടത്തിയത്.
ജസ്പ്രീത് ബൂമ്രയുടെയും ഭുവനേശ്വർ കുമാറിന്റെയും തകർപ്പൻ ബൗളിഗിന് മുന്നിൽ കിവീസ് ബാറ്റ്സ്മാൻമാർ പതറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. മൂന്നാം ഓവറിലാണ് ന്യൂസിലൻഡ് സ്കോർബോർഡ് തുറന്നത്. ഒരു റൺസ് എടുത്തുനിൽക്കുന്നതിനിടെ മാർട്ടിൻ ഗുപ്ടിലിനെ ബൂമ്ര മടക്കുകയും ചെയ്തു.
ഇന്ത്യക്ക് വേണ്ടി ബൂമ്ര, ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, യൂസ് വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.