റിയാദ്: ആഗോള ഇസ്ലാമിക സമൂഹം ഒത്തുകൂടുന്ന ഹജ്ജ് തീര്‍ത്ഥാടനം നിയന്ത്രിക്കാന്‍ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതു പ്രകാരം ഇത്തവണ വിദേശരാജ്യത്തുനിന്നുള്ള ആര്‍ക്കും ഹജ്ജിനായി വിസ അനുവദിക്കില്ല. യൂറോപ്പില്‍ നിന്നുള്ള മുസ്ലീം സമൂഹത്തിന്റെ ഹജ്ജ് തീര്‍ത്ഥാടന മേധാവി റഷീദ് മൊഗരാദീയയാണ് വിവരം പുറത്തുവിട്ടത്.
മാര്‍ച്ച് മാസത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതാണ്. ഇതിനായി പണം സ്വരൂപിക്കുന്നവര്‍, യാത്രാസൗകര്യം ഒരുക്കുന്നവര്‍ തുടങ്ങി എല്ലാവരും ബുദ്ധിമുട്ടും. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും സൗദി ഭരണകൂടം വ്യക്തമാക്കി യെന്നും റഷീദ് അറിയിച്ചു. ബ്രിട്ടീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റഷീദ് വിവരങ്ങള്‍ ധരിപ്പിച്ചത്. ഈ മാസം 28 മുതല്‍ നടക്കാനിരുന്ന തീര്‍ത്ഥാടനമാണ് സൗദി ഭരണകൂടം റദ്ദാക്കിയത്.
ഇതിനിടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ തീര്‍ത്ഥാടകരെ അയക്കുന്ന കാര്യത്തിലുള്ള ആശങ്കയും അറിയിച്ചിരുന്നു. മെക്കയിലേക്കുള്ള യാത്ര കൂടുതലും നടത്തുന്നത് പ്രായമേറിയവരാണെന്നത് കൊറോണ സാധ്യത പതിന്മടങ്ങ് കൂട്ടുമെന്നതും വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കിയിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാതെ ലോകത്തിലെ സുപ്രധാനമായ തീര്‍ത്ഥാടനം നടത്താനാകില്ലെന്ന അസൗകര്യവും സൗദി ഭരണകൂടം ചൂണ്ടിക്കാട്ടി.