ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനയത്തിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടായ പ്രശ്നമാണ് നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.2014 മുതല്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും അടിസ്ഥാനപരമായി ഇന്ത്യയെ ദുര്‍ബലമാക്കിയെന്നും രാഹുൽ ഗാന്ധി പറയുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. ചൈനയെ ഇത്രയും അക്രമണാത്മകമായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിനെതിരെ നീങ്ങാന്‍ കഴിയുന്ന ആത്മവിശ്വാസം ചൈനക്ക് നല്‍കിയതാര്? തുടങ്ങിയ ചോദ്യങ്ങളും അതിനുള്ള വിശദീകരണവുമാണ് രാഹുലിന്റെ വീഡിയോയിലുള്ളത്.
ഇന്ത്യക്ക് യുഎസുമായും റഷ്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്ന് വീഡിയോയിൽ രാഹുൽ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇതിൽ തന്ത്രപരമായ ഒന്നുമില്ലെന്നാണ് രാഹുലിന്റെ വിലയിരുത്തൽ. ‘സാമ്പത്തികമായി നമ്മള് പ്രതിസന്ധി നേരിടുന്നു. ഇന്ത്യയുടെ വിദേശനയങ്ങളിലും പ്രശ്നമുണ്ട്. ഇതാണ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചൈനക്ക് ആത്മവിശ്വാസം നല്‍കിയതെന്നാണ് രാഹുൽ വീഡിയോയിൽ വിശദീകരിക്കുന്നത്.