കൊച്ചി: കൊറോണ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആലുവ നഗരസഭക്ക് സമീപമുള്ള പ്രദേശങ്ങൾ അടച്ചിടും. ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തും . ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്റർ ആയി കാണും . മന്ത്രി വി എസ് സുനിൽകുമാർ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ രോഗവ്യാപനം കൂടുതലുള്ള ചെല്ലാനത്തേക്കാൾ രൂക്ഷമാണ് ആലുവയിലെ സ്ഥിതിയെന്ന് മന്ത്രി വിലയിരുത്തി. ചെല്ലാനം മേഖലയിൽ 224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവയിലും പരിസരപ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് മെഡിക്കൽ ടീം അറിയിക്കുന്നത് . ആലുവയിൽ നിലവിൽ സമൂഹ വ്യാപന ഭീഷണിയില്ല. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.
കർഫ്യു ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങൾക്കുള്ള കടകൾ തുറക്കാം. പോലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകൾ നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പെരുമ്പാവൂർ പെഴക്കാപ്പള്ളി മത്സ്യ മാർക്കറ്റ് അടക്കും. നിയന്ത്രണങ്ങൾ ലംഘിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.