ഇസ്ലാമാബാദ് : പ്രവാചക നിന്ദ നടത്തിയെന്ന കേസിൽ കുറ്റാരോപിതനായി വിചാരണ നേരിടുകയായിരുന്ന ആളെ കോടതിയിൽ കയറി വെടിവെച്ചു കൊന്നു. പാകിസ്താനിലെ പെഷവാറിലാണ് സംഭവം.താഹിർ ഷമീം അഹമ്മദ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്. മത തീവ്രവാദിയായ ഖാലിദ് ഖാൻ എന്നയാളാണ് ഇയാളെ വെടിവെച്ച് കൊന്നത്.
താനാണ് പ്രവാചകൻ എന്ന് അവകാശപ്പെട്ടതിന് മതനിന്ദ കുറ്റം ചുമത്തി വിചാരണ നേരിടുകയായിരുന്നു താഹിർ. രണ്ടു വർഷം മുൻപാണ് ഇയാൾ കുറ്റം ചെയ്തത്. വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴി മദ്ധ്യേ മരിക്കുകയായിരുന്നു. അതേസമയം ഖാലിദ് ഖാൻ തോക്കുമായി എങ്ങനെ അകത്തുകയറി എന്നത് പൊലീസ് അന്വേഷിക്കുകയാണെന്ന് പ്രദേശത്തെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അസ്മത് ഖാൻ പറഞ്ഞു.
മത നിന്ദ കുറ്റം പാകിസ്താനിൽ വിവാദപരമായ പല സംഭവങ്ങൾക്കും കാരണമായിട്ടുണ്ട്. ജീവ പര്യന്തം തടവോ വധശിക്ഷയോ ആണ് പാകിസ്താനിൽ ഇസ്ലാം മത നിന്ദ നടത്തിയാലുള്ള ശിക്ഷ. എന്നാൽ മത തീവ്രവാദികൾ നിയമം കയ്യിലെടുത്ത് കുറ്റാരോപിതരായവരെ കൊല്ലുന്ന പ്രവണത പാകിസ്താനിൽ സർവ്വ സാധാരണമാണ്.