‘ചമയ’ ത്തിലെ എസ്തപ്പാന്‍ ആശാന്‍റെ അവസാന വേഷം മാസിഡോണിയയിലെ രാജാവായ ഫിലിപ്പിന്‍റേതായിരുന്നു. സിനിമയുടെ അവസാനഭാഗത്തില്‍ ഉടവാള്‍ മകനായ അലെക്സാണ്ടെറെ ഏല്‍പ്പിച്ചു ഫിലിപ് മഹാരാജാവും , എല്ലാ പ്രതീക്ഷകളെയും ആന്‍റോയെ ഏല്‍പ്പിച്ചു എസ്തപ്പാനും മരിച്ചു. പക്ഷേ എസ്തപ്പാന്‍ ആശാനെ പോലെയുള്ള നൂറുകണക്കിനു കഥാപാത്രങ്ങളെ അവതരിപ്പിച്ച മഹാനായ നടന്‍ മുരളിയുടെ ഇരിപ്പിടം മലയാള സിനിമയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഒഴിഞ്ഞു കിടക്കുന്നു. ഈ ഓഗസ്റ്റ് ആറിനായിരുന്നു അദ്ദേഹത്തിന്‍റെ പതിനൊന്നാം ചരമവാര്‍ഷികം
പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ മുരളിയിലെ നടന്‍ വളര്‍ന്നിരുന്നു. നാടക രംഗത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഇവിടെ നിന്നും ആണ് അദ്ദേഹം സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് നടന്‍ നരേന്ദ്ര പ്രസാദ് ആരംഭിച്ച നാട്യഗ്രഹം എന്ന നാടകസംഘത്തിലും അദ്ദേഹം സജീവമായിരുന്നു.
ഭരത് ഗോപി സംവിധാനം ചെയ്ത 1979 ലെ ‘ഞാറ്റടി’ ആണ് കുടവട്ടൂര്‍ ഗ്രാമത്തിലെ മുരളീധരന്‍ പിള്ള എന്ന മുരളിയുടെ ആദ്യ സിനിമ. ആ സിനിമ പക്ഷേ റിലീസ് ചെയ്യപ്പെട്ടില്ല. പക്ഷേ ആ നടന മികവിനെ തേടി പിന്നേയും സിനിമകള്‍ വന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ‘പഞ്ചാഗ്നി’ സമ്മാനിച്ച ‘രാജന്‍’ എന്ന കഥാപാത്രം അദ്ദേഹത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ‘ആധാരം’ എന്ന സിനിമയിലാണ് മുരളി ആദ്യമായി മുഖ്യ വേഷത്തില്‍ എത്തുന്നത്.
മുരളി എന്ന അമൂല്യ നടന്‍ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം മലയാളി നെഞ്ചിലേറ്റി. അമരത്തിലെ കൊച്ചുരാമനെയും പുലിജന്മത്തിലെ ഗുരുക്കളെയും ഒക്കെ എങ്ങനെ മറക്കും. കഴിവിനെ അംഗീകരിച്ചെന്നോണം നിരവധി തവണ സംസ്ഥാന അവാര്‍ഡും , ‘നെയ്‌ത്തുകാരന്‍’ എന്ന സിനിമയ്‌ക്ക് നാഷണല്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. നായകനായും വില്ലനായും സഹനടനായും സ്വഭാവനടനായും ഒക്കെ അദ്ദേഹം നമ്മെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. നാടുവാഴികളിലെ വില്ലനും വളയത്തിലെ ശ്രീധരനും ഒരുപോലെ വഴങ്ങി മുരളിക്ക്.
പരുക്കന്‍ മുഖമുള്ള , പരുക്കന്‍ ശബ്ദമുള്ള , ആ നടന്‍റെ അഭിനയ മികവിനെ മലയാളവും ഭാരതവും ഒരുപോലെ അംഗീകരിച്ചു. 1986 ലെ ‘മീനമാസത്തിലെ സൂര്യന്‍ ‘ മുതല്‍ ‘വെണ്‍ശംഖുപോൽ’ വരെ മുരളി നമ്മെ അതിശയിപ്പിച്ചുകൊണ്ടിരുന്നു. ചെയ്യാന്‍ ഒരുപാട് കഥാപാത്രങ്ങളെ ബാക്കിവെച്ച് പെട്ടന്നു വിടവാങ്ങിയപ്പോള്‍ മലയാള സിനിമയ്‌ക്കത് തീരാ നഷ്ടമായി. ആ നഷ്ടം നികത്താൻ കഴിയുന്ന ഒരാൾ പോലും പിന്നീടുണ്ടായില്ല എന്ന് നിസ്സംശയം പറയേണ്ടി വരും. ചിലരങ്ങനെയാണ് … അവരെപ്പോലെ അവർ മാത്രം.. ആ ചിലരിലൊരാളാണ് കുടവട്ടൂർ മുരളി.
Comments