മോളിവുഡ് എന്നറിയപ്പെടുന്ന മലയാള സിനിമ ലോകം ഇന്ന് എല്ലാ അർത്ഥത്തിലും പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒന്നാണ് . പച്ചയായ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന മലയാള സിനിമ എന്നും മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിന്നിരുന്നു . നടന വിസ്മയം വെള്ളിത്തിരയിൽ തീർക്കുന്ന കലാകാരന്മാരെ കൊണ്ടും , ഗന്ധർവലോകത്തെ പോലും വിസ്മരിപ്പിക്കുന്ന സംഗീത പ്രതിഭകളെ കൊണ്ടും , കണ്ണുനീരിൽ മുക്കിയും , പൊട്ടിചിരിപ്പിച്ചും , ജീവിതയാഥാർഥ്യം തുറന്നു കാട്ടുന്ന ശക്തമായ തിരക്കഥകൾ ഒരുക്കുന്ന കഥാകൃത്തുക്കളെ കൊണ്ടും അനുഗ്രഹീതമാണ് മലയാള സിനിമ .
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോളം മലയാള സിനിമ തീരെ സജീവമായിരുന്നില്ല . 1947 വരെ രണ്ടു നിശബ്ദ ചിത്രവും മൂന്ന് സിനിമകളും മാത്രമേ മലയാളത്തിന് സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ . സർക്കാരിന്റെ സഹായത്തോടെയാണ് പിന്നീട് മലയാള സിനിമ പിച്ച വെച്ച് തുടങ്ങിയത് . 1950 കളിൽ വെറും ആറ് സിനിമകളിൽ തുടങ്ങിയ മലയാള സിനിമ ലോകം ഇന്ന് ഒരു വർഷം ആയിരത്തോളം സിനിമകൾ പുറത്തിറക്കുന്നു .
ആദ്യമായി കേരളത്തിൽ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പ്രോജെക്ടറോട് കൂടിയുള്ള സിനിമ കൊട്ടക 1907ൽ തൃശൂർ നഗരത്തിൽ നിർമ്മിച്ചത് ജോസ് കാട്ടൂക്കാരൻ ആയിരുന്നു .പിന്നീട് 1913 ൽ ജോസ് കാട്ടൂക്കാരൻ തന്നെയാണ് ജോസ് ഇലക്ട്രിക്കൽ ബയോസ്കോപ് ഇന്ന് ജോസ് തീയേറ്റർ എന്ന് അറിയപ്പെടുന്ന ആധുനിക സിനിമ ശാല നിർമ്മിച്ചത് .
മലയാള സിനിമയുടെ പിതാവെന്നറിയപെടുന്ന ജെ സി ഡാനിയേൽ ആണ് ആദ്യത്തെ നിശബ്ദ ചിത്രമായ വികതകുമാരൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് . 1928 ൽ ചിത്രീകരണം ആരംഭിച്ച ചിത്രം , 1930 ഒക്ടോബർ 23 ന് തിരുവനന്തപുരത്തുള്ള ക്യാപിറ്റൽ തീയേറ്ററിൽ പ്രദർശനത്തിനെത്തി . ബിസിനസ്സുകാരനായിരുന്ന ജെ സി ഡാനിയേലിന് സിനിമയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നിട്ടു കൂടി അദ്ദേഹം സിനിമ എന്ന ലോകത്തേക്കിറങ്ങുകയായിരുന്നു . ഒരുപാടു വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന വിഗതകുമാരൻ എന്ന ചിത്രം ഒരു പരാജയം കൂടിയായിരുന്നു. ജെ സി ഡാനിയേൽ രണ്ടാമതായി എടുത്ത ചിത്രം സി വി രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മയായിരുന്നു. എന്നാൽ ചലച്ചിത്രമായി അത് പ്രദർശിപ്പിക്കാനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നു. തീരാ കടത്തിൽ അകപ്പെട്ടു പോയ ജെ സി ഡാനിയേൽ അതോടു കൂടി സിനിമ രംഗത്തോട് വിട പറയുകയായിരുന്നു .
ആദ്യ മലയാള ശബ്ദ ചിത്രമായ ബാലൻ പുറത്തിറങ്ങിയത് 1938 ലാണ് . തമിഴ് നാട്ടിലെ സേലത്തുണ്ടായിരുന്ന മോഡേൺ തീയേറ്റേഴ്സ് നിർമ്മിച്ച്, മുതുകുളം രാഘവൻ പിള്ളയുടെ തിരക്കഥയിലും സംഗീതത്തിലും, എസ് നൊട്ടാണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാലൻ. ആ കാലഘട്ടങ്ങളിലെ എല്ലാ മലയാള സിനിമകളും ഏകദേശം 1947 വരെ നിർമ്മിച്ചിരുന്നത് തമിഴ് നാട്ടുകാരായിരുന്നു .
1948 ൽ , സ്വന്തം മകനെയും, മരുമകളെയും പ്രധാന കഥാപാത്രങ്ങളാക്കി , പി ജെ ചെറിയാൻ നിർമ്മിച്ച നിർമ്മല എന്ന ചിത്രമാണ് ആദ്യമായി ഒരു മലയാളി നിർമ്മിച്ചത് എന്നറിയപ്പെടുന്നത് . ആ ചിത്രത്തിൽ അദ്ദേഹം തന്റെ കുടുംബത്തിലെ പലരെയും അഭിനയിപ്പിച്ചിരുന്നു . സിനിമയുടെ ചരിത്രത്തിൽ തന്നെ വഴിത്തിരിവായിരുന്നു നിർമ്മല എന്ന ചിത്രം. നല്ല കുടുംബത്തിൽ പെട്ടവരാരും അഭിനയലോകത്തേക്കു കടക്കില്ല എന്ന സമൂഹത്തിലെ ചിന്തയാണ് ഈ ചിത്രത്തിലൂടെ പി ജെ ചെറിയാൻ തിരുത്തികുറിച്ചത് . ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന സിനിമ എന്ന ചിന്തയും ഉദിച്ചത് പി ജെ ചെറിയനിലൂടെയാണ് . സിനിമയിൽ സംഗീതം എന്ന ആശയം കൊണ്ട് വന്നതും പി ജെ ചെറിയാനാണ്. നിർമ്മല എന്ന ചിത്രത്തിലാണ് ആദ്യമായി പാട്ടുകൾ സ്ഥാനം പിടിക്കുന്നത് . പ്രശസ്ത കവി ജി ശങ്കരകുറുപ്പാണ് ചിത്രത്തിന് വേണ്ടി പാട്ടുകൾ എഴുതിയത് . ഗാനഗന്ധർവ്വനായ യേശുദാസ് മുതൽ പുതുതലമുറയിലെ ഗായകർ വരെ ഈ പാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് .
മലയാളക്കരയിൽ ആദ്യമായി ചിത്രീകരിച്ച ചിത്രം 1949 ൽ ഇറങ്ങിയ വെള്ളിനക്ഷത്രം ആയിരുന്നു. ആലപ്പുഴയിലെ പ്രശസ്തമായ ഉദയ സ്റ്റുഡിയോയുടെ ഉദയം കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ സംഭവിച്ചത്. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന ഒട്ടു മിക്ക മലയാള ചിത്രങ്ങളും ചിത്രീകരിച്ചിരുന്നത് ഉദയ സ്റ്റുഡിയോയിൽ വെച്ചായിരുന്നു .
പിന്നീടങ്ങോട്ട് തിരിഞ്ഞു നോട്ടമില്ലാതെയുള്ള കുതിപ്പായിരുന്നു മലയാള സിനിമയ്‌ക്കുണ്ടായത് . ജീവിതനൗക , നീലക്കുയിൽ തുടങ്ങിയ ചിത്രങ്ങളുടെ പിറവിയും ഈ കാലഘട്ടത്തിലായിരുന്നു . ഉറൂബ് , പി ഭാസ്കരൻ , രാമു കാര്യാട്ട് തുടങ്ങിയവർ ചേർന്നൊരുക്കിയ ചിത്രമായിരുന്നു നീലക്കുയിൽ . ഒ എൻ വി കുറുപ്പ് , ദക്ഷിണാമൂർത്തി , ദേവരാജൻ , എം എസ ബാബുരാജ് , ഉദയഭാനു , എസ് ജാനകി , പി ലീല, ജയചന്ദ്രൻ തുടങ്ങിയ ഇതിഹാസത്തിൽ ഇടം നേടിയ കലാകാരന്മാരുടെ ഉദയവും ഈ കാലഘട്ടത്തിൽ മലയാള സിനിമകളിലൂടെ സംഭവിച്ചു .
1961 ൽ ഇറങ്ങിയ കണ്ടം ബച്ച കോട്ടാണ് ആദ്യം ഇറങ്ങിയ മലയാള കളർ ചിത്രം . ഇന്നും മലയാളികൾക്ക് ഗൃഹാതുരത്വം നൽകുന്ന രാമു കാര്യാട്ടിന്റെ ചിത്രം ചെമ്മീൻ , ആദ്യമായി മലയാളത്തിന് , ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്തു . ആയിരത്തി തൊണ്ണൂറ്റി അറുപതുകളിലാണ് ജി അരവിന്ദൻ ,അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ അതുല്യ പ്രതിഭകൾ മലയാള സിനിമയിലേക്ക് കടന്നു വന്നത് .
1970 കൾ ദർശിച്ചത് മലയാള സിനിമയുടെ വളർച്ചയുടെ മറ്റൊരു ഘട്ടമായിരുന്നു . അന്തരാഷ്‌ട്ര തലത്തിൽ വരെ മലയാള സിനിമയെ ആദ്യമായി കൊണ്ടെത്തിച്ചത് അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രമായിരുന്നു. എം ടി വാസുദേവൻ നായരുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശവും എഴുപതുകളിൽ ആയിരുന്നു .സത്യൻ , പ്രേം നസീർ ,മധു , ഷീല , ജയഭാരതി , ഭരത് ഗോപി, കെ പി എ സി ലളിത , സുകുമാരി , തുടങ്ങി എണ്ണിയാൽ തീരാത്ത കലാകാരന്മാരും കലാകാരികളും മലയാള സിനിമയ്‌ക്കു മുന്നിലും പിന്നിലുമായി നിറഞ്ഞാടിയ കാലഘട്ടം ആയിരുന്നു എഴുപതുകൾ . എം ജി സോമൻ , സുകുമാരൻ , സുധീർ , ജയൻ തുടങ്ങിയ നടൻമാർ രംഗപ്രവേശം ചെയ്തത് എഴുപതുകളുടെ മധ്യത്തിലാണ് . ഒരുപാടു നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ ജയൻ എന്ന അതുല്യ പ്രതിഭ ഈ ലോകത്തോട് 1980 ൽ , കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടക്ക് വിട പറഞ്ഞത് മലയാള സിനിമ ലോകത്തിനു നൽകിയ തീരാ നഷ്ടമായിരുന്നു .ഇന്നും ആ നടന വിസ്മയം ജനഹൃദയങ്ങളിൽ ജീവിക്കുന്നു .
ഇന്നത്തെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയിലേക്ക് നടന്നു കയറിയത് 1980 കളിലായിരുന്നു . ഇവരുടെ കൂടെ ഹിറ്റ് മേക്കറായിരുന്ന മറ്റൊരു നടൻ ശങ്കർ ആയിരുന്നു . ഇന്നും നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിവുള്ള രണ്ടു അതുല്യ നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും . കൈ നിറയെ അവാർഡുകളും അംഗീകാരവും മലയാളത്തിന് സമ്മാനിച്ചതിൽ വലിയ ഒരു പങ്കു ഈ നടന്മാർക്ക് അവകാശപ്പെട്ടതാണ്. ഇവർക്കൊപ്പം തന്നെ മലയാള സിനിമയിൽ പ്രേക്ഷകരെ ആനന്ദിപ്പിച്ചവരാണ് ഉർവശി , ശോഭന, സീമ തുടങ്ങിയ അഭിനേത്രികൾ .മലയാള സിനിമയ്‌ക്കു സംഭാവന നൽകിയ അതുല്യ പ്രതിഭകളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ട രണ്ടു വ്യക്തികളാണ് തിലകനും നെടുമുടി വേണുവും . മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായിരുന്നു ജഗതി ശ്രീകുമാർ . ജീവൻ നഷ്ടമായില്ലെങ്കിലും ആക്‌സിഡന്റിലൂടെ കവർന്നത് മലയാള സിനിമയുടെ ചുവരിൽ മറ്റാർക്കും കയ്യൊപ്പു ചാർത്താൻ കഴിയാത്ത അതുല്യ പ്രതിഭയെ ആണ് .ഐ വി ശശി , ജോഷി, ഹരിഹരൻ , സിബി മലയിൽ , ഷാജി കൈലാസ് , പ്രിയദർശൻ , പദ്മരാജൻ , ഭരതൻ , ലോഹിതദാസ് തുടങ്ങിയ അപൂർവ പ്രതിഭകളുടെ സംഗമം കൂടിയായിരുന്നു മലയാള സിനിമ ഒരു കാലഘട്ടത്തിൽ .
സുരേഷ് ഗോപി , ജയറാം , ദിലീപ് , മഞ്ജു വാരിയർ , പൃഥ്വിരാജ് , ഫഹദ് ഫാസിൽ , ജയസൂര്യ , കുഞ്ചാക്കോ ബോബൻ , ബിജു മേനോൻ , ദുൽഖർ സൽമാൻ , നിവിൻ പോളി , ടോവിനോ തോമസ് തുടങ്ങി പുതിയ താര നിരകളിൽ എത്തി നിൽക്കുന്നു മലയാള സിനിമ . ന്യൂ ജനറേഷൻ ചിത്രങ്ങൾ എന്ന ചെല്ല പേരിലൂടെ ധാരാളം ചിത്രങ്ങൾ മലയാള സിനിമയിൽ പിറക്കുന്നു . ഒരു കാലഘട്ടത്തിൽ മൂല്യം അടിസ്ഥാനമാക്കി മാത്രം നിർമ്മിച്ചിരുന്നു മലയാള സിനിമ ഇന്ന് കച്ചവടത്തിൽ കൂടി ശ്രദ്ധ ചിലതുന്നു. നിർമ്മാതാക്കളെ കൂടി സംരക്ഷിക്കുന്ന രീതിയിലാണ് ഇന്നത്തെ സിനിമ ലോകം പ്രവർത്തിക്കുന്നത് . വെള്ളിത്തിരയിൽ നിന്ന് ഇന്റർനെറ്റ് ലോകത്തേക്കും അവിടെ നിന്ന് സാറ്റലൈറ്റ് യുഗത്തിലേക്കും മലയാള സിനിമ വളർന്നിരിക്കുന്നു. സാങ്കേതിക മികവ് കൊണ്ടും കഥയുടെ മൂല്യം കൊണ്ടും അഭിനയ തികവ് കൊണ്ടും മലയാള സിനിമ മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും ഒരുപിടി മുന്നിൽ തന്നെയായിരിക്കും.
Comments