ഇസ്ലാമാബാദ് : ശത്രു റഡാറുകളെ നിശ്ചലമാക്കാൻ കരുത്തുള്ള റഫേൽ ഇന്ത്യയിൽ എത്തിയതിനു പിന്നാലെ പ്രശ്ന പരിഹാരത്തിനായി അമേരിക്ക അടിയന്തിരമായി ഇടപെടണമെന്ന അപേക്ഷയുമായി പാകിസ്ഥാൻ. ഹരിയാനയിലെ അംബാലയിൽ അഞ്ച് റഫാൽ പോർവിമാനങ്ങളുടെ ആദ്യ ബാച്ച് വിന്യസിച്ചതിനു തൊട്ടുപിന്നാലെ ആശങ്ക അറിയിച്ച് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇന്ത്യ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിലെ പരിഭ്രാന്തിയും പാകിസ്ഥാൻ മറച്ചു വയ്ക്കാതെ തുറന്നു പറഞ്ഞിരിക്കുകയാണ് .
ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകാതെ സഹായിക്കണമെന്നാണ് അമേരിക്കയോട് പാകിസ്ഥാന്റെ അപേക്ഷ . ഇന്ത്യയ്ക്കെതിരെ മുസ്ലീം രാജ്യങ്ങളെ ഒരുമിച്ച് ചേർക്കാനുള്ള നീക്കം സൗദി അറേബ്യ പൊളിച്ചതോടെയാണ് അമേരിക്കയോട് സഹായം തേടിയത് . വിദേശകാര്യ സെക്രട്ടറി സൊഹൈൽ മഹമൂദും യുഎസ് രാഷ്ട്രീയ കാര്യ അംബാസഡർ അണ്ടർ സെക്രട്ടറി ഡേവിഡ് ഹേലും തമ്മിലുള്ള ഓൺലൈൻ കൂടിക്കാഴ്ച്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്.
‘ സംഘർഷങ്ങൾ രൂക്ഷമാകാതിരിക്കാനും ജമ്മു കശ്മീർ തർക്കം സമാധാനപരമായി പരിഹരിക്കാനും നടപടിയെടുക്കേണ്ടത് അനിവാര്യമാണ് . കശ്മീരിൽ ഇന്ത്യ സൈനിക വിന്യാസം നടത്തുന്നുണ്ട് . ഒപ്പം ആയുധങ്ങളും വാങ്ങി കൂട്ടുന്നു . ഇത് പാകിസ്ഥാനെതിരായ ആക്രമണാത്മക നിലപാടാണ്. ഒപ്പം തങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്,‘ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യ കശ്മീരിൽ നടത്തുന്ന പ്രവർത്തനങ്ങൾ , ജനസംഖ്യാപരമായ ഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ, നിയന്ത്രണ രേഖയിൽ ആയുധങ്ങൾ എത്തിച്ചത് ഇവയെല്ലാം ആശങ്കക്കിടയാകുന്നുവെന്നും സൊഹൈൽ മഹമൂദ് പറഞ്ഞു.
ഫ്രാൻസിൽ നിന്നെത്തിയ റഫേൽ സമാധാനം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആണവായുധ നിർമാണത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് പാകിസ്ഥാൻ മുൻപും രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു .
Comments