മലയാളിയുടെ സ്വന്തം ഉത്സവം. എല്ലാ വർഷത്തെയും പോലെയല്ല ഇക്കൊല്ലത്തെ ഓണം. അതിജീവനത്തിന്റെ കഥ പറയാനുണ്ടാകും ഈ ഓണത്തിന്. ആശംസകൾ ഓൺലൈൻ വഴിയാകുമ്പോൾ ആഘോഷങ്ങൾ വീടുകളിൽ ചുരുങ്ങുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില ഐതിഹ്യ കഥകൾ നോക്കാം.
മഹാബലി
പ്രജാവത്സലനായ മഹാബലി തമ്പുരാന്റെ കഥ അറിയാത്തവർ ആരും തന്നെയില്ല. വാമനൻ മൂന്ന് അടി അളന്നുവാങ്ങിയതും അറിയാം. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയ മഹാബലി തമ്പുരാൻ തന്റെ പ്രിയപ്പെട്ട ജനങ്ങളെ കാണാൻ വരുന്ന ദിവസത്തെയാണ് ഓണമായി നാം ആഘോഷിക്കുന്നത്.
പരശുരാമൻ
പരശുരാമൻ വരുണനിൽ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിക്കുകയും ബ്രാഹ്മണർക്ക് ദാനം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുകയും തുടർന്ന് മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർഥന പ്രകാരം വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. ഈ ദിവസമാണ് ഓണം എന്നാണ് മറ്റൊരു ഐതിഹ്യ കഥ.
ശ്രീബുദ്ധൻ
സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദ്ധത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിൽ ആയിരുന്നു എന്നാണ് ബുദ്ധമതവിശ്വാസം. അക്കാലത്ത് കേരളത്തിൽ ബുദ്ധമത്തിന് വേരോട്ടമുള്ള സമയമായിരുന്നു എന്നും ബുദ്ധന്റെ ഈ ശ്രാവണപദ സ്വീകാര്യം ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. ശ്രാവണം എന്നത് ലോപിച്ച് ലോപിച്ചാണ് ഓണം എന്നായത്.
ചേരമാൻ പെരുമാൾ
ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ആണ് ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം മക്കത്ത് പോയത് എന്നാണ് പറയുന്നത്. ഈ തീർത്ഥാടനത്തിന്റെ ഓർമ്മക്കായാണ് ഓണം ആഘോഷിക്കുന്നതെന്നാണ് പറയുന്നത്. മലബാർ മാനുവലിന്റെ കർത്താവായ ലോഗൻ എഴുതിയിരിക്കുന്ന കാര്യങ്ങൾ ആണ് ഇവ.
സമുദ്രഗുപ്തൻ-മന്ഥരാജാവ്
ക്രി.വ നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃക്കാക്കര ഭരിച്ചിരുന്ന മന്ന രാജാവ് ആണ് ഓണത്തിന് പിറകിൽ എന്നാണ് അലഹബാദ് ലിഖിതങ്ങളിൽ ഉള്ളത്. ഈ ഗ്രന്ഥത്തിലെ മന്ഥരാജാവ് കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച വേളയിൽ തൃക്കാക്കര പ്രദേശം ആക്രമിക്കുകയുണ്ടായി. അതേ സമയം മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും അദ്ദേഹത്തിന്റെ സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ കേരളത്തിനനുകൂലമായ രീതിയിൽ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ സ്മരണയ്‌ക്കായാണ് ഓണം ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.
Comments