ടോക്കിയോ: നിയമങ്ങളും നയങ്ങളും പാലിക്കപ്പെടുന്ന ഒരു ലോക വ്യവസ്ഥയെ അംഗീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായ രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി. ജപ്പാനിലെ ടോക്കിയോവിലെ ക്വാഡ് ഉച്ചകോടിയില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു എസ്.ജയശങ്കര്‍. ഇന്ത്യ അന്താരാഷ്‌ട്ര അതിര്‍ത്തികളേയും രാജ്യങ്ങളുടെ അഖണ്ഡതയേയും മാനിക്കുന്നവരാണ്. തര്‍ക്കങ്ങളെ സമാധാന പരമായി പരിഹരിക്കുന്നതിനും ഇന്ത്യ പരിഗണന നൽകുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. ചൈനയുടെ പേരെടുത്ത് പറയാതെ ആയിരുന്നു ജയശങ്കറിന്റെ പരാമർശം.
ക്വാഡ് കൂട്ടായ്മയുടെ പ്രത്യേകതയുടെ ജയശങ്കർ ചൂണ്ടിക്കാട്ടി. നാലു രാജ്യങ്ങളും ജനാധിപത്യ സംവിധാനങ്ങളെ മുറുകെ പിടിക്കുന്നുണ്ട്. ലോകത്തെ എല്ലാരാജ്യ ങ്ങളെയും സഹായിക്കാനുള്ള മനോഭാവം പുലര്‍ത്തുന്നു എന്നതാണ് അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ കൂട്ടിയിണക്കുന്ന സുപ്രധാന ഘടകമെന്നും ജയശങ്കര്‍ പറഞ്ഞു.
അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവരടങ്ങുന്ന നാലു സുപ്രധാന രാജ്യങ്ങളുടെ പെസഫിക് മേഖല സമ്മേളനത്തിലാണ് ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായിരിക്കുന്നത്. പെസഫിക് മേഖലയിലെ സമുദ്രസുരക്ഷയിലടക്കം ഇന്ത്യ നിര്‍ണ്ണായക പങ്കുവഹിക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ത്ഥന ഇന്ത്യന്‍ നാവികസേനയ്‌ക്ക് വലിയ പങ്കാളിത്തമാണ് നല്‍കിയിരിക്കുന്നത്. സമ്മേളനത്തില്‍ അമേരിക്കയുടെ സ്റ്റേറ്റ് സെക്ട്രട്ടറി മൈക്ക് പോംപിയോ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാറൈസ് പെയിന്‍, ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷി മിറ്റ്‌സു മോതേഗി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യ ജപ്പാൻ സംയുക്ത നാവിക ശക്തി പെസഫിക്കിലെ ചെറുരാജ്യങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ചൈനയുടെ നിരന്തരമായ പ്രകോപനങ്ങളാണ് ക്വാഡെന്ന പ്രതിരോധ രംഗത്ത് കൈകോർക്കാൻ നാലുരാജ്യങ്ങളെയും പ്രേരിപ്പിച്ചത്.
Comments