കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷനിൽ ബിനീഷിന്റെ ബിനാമികളും ഉൾപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സ്പോർസ് കൗൺസിലിന്റെ വാഹനം സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചു.സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കാറിൽ ബംഗളൂരുവിലേക്ക് സ്വർണം കടത്തിയെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിനീഷ് കോടിയേരിയെ മുൻ നിർത്തി ബിനാമി സംഘങ്ങൾ കെ സി.എ പിടിച്ചെടുക്കാൻ ശ്രമിച്ചു . ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ഹവാല ഇടപാടും അഴിമതിയും നടന്നു.ക്രിക്കറ്റ് അസോസിയേഷൻ അഴിമതികൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കെ.സി.എയിലെ അഴിമതിയും അനധികൃത ഇടപാടുകളും സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയുടെ നിയമനം ദുരൂഹമാണ്. സ്പോർട്സ് കൗൺസിലിൽ പ്രസിഡന്റിന്റെ പി എ സി.പി.എം നോമിനി ആണ്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കാർ സ്വർണ്ണ കള്ളക്കടത്തിന് ഉപയോഗിച്ചു.സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്, പി.എ എന്നിവരെ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചലച്ചിത്രമേഖലയിൽ പണം മുടക്കിയവരുടെ കാര്യത്തിലും വലിയ രീതിയിലുള്ള ആരോപണങ്ങൾ പുറത്തുവരികയാണ്. ചില പുതിയ ചലച്ചിത്ര നിർമ്മാതാക്കളുടെ ഇടപെടലുകളുടെ കാര്യത്തിൽ വിശദമായി പരിശോധന ആവശ്യമുണ്ട്. ഇപ്പോൾ കേൾക്കുന്ന പോലെ വെറും അൻപതും അറുപതും ലക്ഷം രൂപയുടെ ഇടപാടുകളല്ല ബിനീഷ് കോടിയേരി നടത്തിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ സിനിമാ മേഖലയിൽ നടന്നിട്ടുണ്ട്. സ്വർണ്ണക്കടത്ത് ലഹരിക്കടത്ത് സംഘവുമായി ഈ ഇടപാടുകൾക്ക് ബന്ധമുണ്ട് . ഇത് അന്വേഷണ വിധേയമാകണമെന്ന് ബിജെപി ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ബിനീഷിന്റെ വിവിധ അക്കൗണ്ടിലേക്ക് കോടികൾ ഒഴുകിയെത്തി. ചില ചലച്ചിത്ര നിർമ്മാതാക്കളെ സംബന്ധിച്ചും അന്വേഷണം വേണം. ചലച്ചിത്ര മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments