തിരുവനന്തപുരം: വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട്ടിൽ നടന്നത് ഏറ്റുമുട്ടലല്ല. ഇടയ്‌ക്കിടയ്‌ക്ക് ഭീകരരെ വെടിവച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സർക്കാരിന്റെ മുഖത്ത് കരിവാരി തേയ്‌ക്കുന്ന തരത്തിലുള്ള നടപടിയാണെന്നും കാനം പറഞ്ഞു.
കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന ഏറ്റുമുട്ടലിൽ വേൽമുരുകൻ എന്ന കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടികുന്നു. കേരളത്തിലെ വനാന്തരങ്ങളിൽ കഴിയുന്നവർ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാൻ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവച്ച് കൊന്ന് തുടച്ച് നീക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
വയനാട്ടിൽ നടന്ന ഏറ്റുമുട്ടലിൽ പോലീസിന് പരിക്കേറ്റിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തണം. കേരളത്തിലെ വനാന്തരങ്ങളിൽ നക്‌സൽ വേട്ട വേണ്ടെന്ന് വയ്‌ക്കണം. വെടിവച്ച് കൊന്ന് നക്‌സലിസം ഇല്ലാതാക്കാനാവില്ല. ഈ ചിന്ത പോലീസിനാണുള്ളത്. സർക്കാർ പുനപരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
അതേസമയം പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഭീകരൻ വേൽമുരുകന്റെ ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. നവംബർ മൂന്നിനാണ് വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പോലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
Comments