കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എംസി കമറുദ്ദീനെതിരായ നടപടി അസാധാരണമെന്ന് മുസ്ലീം ലീഗ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങൾ മറയ്‌ക്കാൻ കമറുദ്ദീനെ കരുവാക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്. കമറുദ്ദീൻ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
സർക്കാർ അധികാര ദുർവിനിയോഗം നടത്തി. കമറുദ്ദീനിനെതിരെ ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകളാണ്. അദ്ദേഹത്തിനെതിരായ ആരോപണത്തിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാൻ വിളിക്കുന്നു, വൈകുന്നേരം അറസ്റ്റ് ചെയ്യുന്നു. അതിനിടയ്‌ക്ക് അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘത്തിന്റെ പ്രഖ്യാപനം വരുന്നു. ഇത് അനിതരസാധാരണ നടപടിയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കുമ്പോൾ ബിസിനസ് തകർന്ന വിവരം അറഞ്ഞിരുന്നില്ല. കമറുദ്ദീന്റെ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ചരിത്രം നോക്കിയാണ് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കിയതെന്നും ഫാഷൻ ഗോൾഡ് സംഭവത്തിൽ അഴിമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാഞ്ഞങ്ങാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന കമറുദ്ദീൻ എംഎൽഎയുടെ ജാമ്യ ഹർജി ജില്ലാ കോടതി നാളെ പരിഗണിക്കും. 16 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി എത്തിയത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബെംഗളൂരുവിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതിൽ ഭൂരിഭാഗം പിന്നീട് മറിച്ച് വിറ്റെന്നും ആക്ഷേപമുണ്ട്. ഇതുവരെ കമറുദ്ദീനിനെതിരെ 117 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇന്നലെയായിരുന്നു കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
Comments