ലക്‌നൗ : ആഗോളതലത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ ( കൊവാക്‌സിൻ) പരീക്ഷണം വേഗത്തിലാക്കി മരുന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. അലിഗഡ് മുസ്ലീം സർവ്വകലാശാലയ്‌ക്ക് കീഴിലെ ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരീക്ഷണം നടക്കുന്നത്.
വാക്‌സിന്റെ പരീക്ഷണത്തിൽ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ താരിഖ് മൻസൂറും പങ്ക് ചേരുന്നുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാണെന്ന് മൻസൂർ ഭാരത് ബയോടെക്കിനെ അറിയിച്ചു. ഇതിനുള്ള ധാരണാ പത്രത്തിലും അദ്ദേഹം ഒപ്പുവെച്ചിട്ടുണ്ട്. കൊറോണ വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളാകാൻ കൂടുതൽ പേർക്ക് പ്രചോദനം നൽകുന്നതിനാണ് സ്വയം മുന്നോട്ടുവന്നതെന്ന് മൻസൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാർ സഹകരണത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്നാണ് ഭാരത് ബയോടെക് കൊവാക്‌സിൻ വികസിപ്പിക്കുന്നത്.
വാകിസിന്റെ ഒന്നും, രണ്ടും ഘട്ട പരീക്ഷണങ്ങൾ വൻ വിജയമായിരുന്നു. ഫലപ്രാപ്തി100 ശതമാനം ഉറപ്പിക്കുകയാണ് മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷയും, ഗുണമേന്മായുമാണ് മൂന്നാം ഘട്ടത്തിൽ പ്രധാനമായും വിലയിരുത്തുക. പരീക്ഷണം വിജയകരമായി പൂർത്തിയാകുന്ന പക്ഷം വാക്‌സിൻ ഉടൻ തന്നെ വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക് അറിയിച്ചു.
Comments