തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് രണ്ട് ദിവസം ജാഗ്രതാ നിർദേശം നൽകിയത്.
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് രണ്ട് മണിമുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇത്തരം ഇടിമിന്നലുകൾ അപകടകാരികളാണ്. അവ മനുഷ്യ ജീവനും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം വരുത്തിവയ്ക്കും. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസ്സുകളിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Comments