ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദുമത വിശ്വാസികൾക്കെതിരെ മതമൗലികവാദികളുടെ ആക്രമണം . ഹിന്ദുമതത്തിൽപ്പെട്ട ഭീൽ സമുദായക്കാർക്ക് നേരെയാണ് പാകിസ്താനിലെ സിന്ധിൽ ആക്രമണം നടക്കുന്നത് . അവരുടെ വീടുകൾ ഇസ്ലാമിസ്റ്റുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി പാകിസ്താൻ മനുഷ്യാവകാശ പ്രവർത്തകൻ റഹത്ത് ഓസ്റ്റിൻ വ്യക്തമാക്കി .
പാകിസ്താനിലെ ഭീൽ സമൂഹം പാർശ്വവൽക്കരിക്കപ്പെട്ടവരും സാമൂഹിക-സാമ്പത്തികപരമായി പിന്നോക്കകാരുമാണ്. പ്രദേശവാസികളായ മതമൗലികവാദികളാണ് ഇവരെ പീഡിപ്പിക്കുകയും വീട് വിട്ട് പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നത് .
ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രണ്ട് മാസം മുൻപ് ഇസ്ലാമിസ്റ്റുകൾ സിന്ധിലെ ചില ഹിന്ദുക്കളുടെ വീടുകൾ കത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ നാടും,വീടും ഉപേക്ഷിച്ച് പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ആക്രമണം ഭയന്ന് സിന്ധ് പ്രവിശ്യയിലെ 171 ഹിന്ദു പുരുഷന്മാരടക്കം ഇസ്ലാം മതം സ്വീകരിച്ചത് കഴിഞ്ഞ മാസമാണ് .അടുത്തുള്ള മദ്രസ കേന്ദ്രീകരിച്ചായിരുന്നു മതപരിവർത്തനം . എന്നാൽ നിലവിൽ ഭീൽ സമുദായാംഗങ്ങൾ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിക്കുകയാണ് . സെഷൻ ജഡ്ജിക്കും,പോലീസ് അധികൃതർക്കും ഇതു സംബന്ധിച്ച പരാതിയും നൽകിയിട്ടുണ്ട്.
Comments