“ഉള്ളവൻ ആകണം ഇല്ലാത്തവന്റെ ദൈവം“ .ഓർമ്മ വെച്ച നാൾ മുതൽ കേട്ടുവളർന്ന കമ്യുണിസ്റ്റ് അനുഭാവിയായിരുന്ന അച്ഛന്റെ വാക്കുകൾ ആണിത് . സമത്വസുന്ദരമായ ഇന്ത്യ എന്നത് സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛൻ അത് കമ്യുണിസത്തിലൂടെയേ സാധ്യമാകൂ എന്ന് വിശ്വസിച്ചിരുന്നു . ഞങ്ങൾ മൂന്നുമക്കളും അതേ പാതയിലൂടെ തന്നെയാണ് വളർന്നതും . ഇ എം എസ്സ് ,എ കെ ജി , നായനാർ , തോപ്പിൽ ഭാസി ഇവരൊക്കെ ഞങ്ങളുടെ ഊണുമേശയിലെ നിത്യസാന്നിധ്യമായിരുന്നു .
തേനും പാലും ഒഴുകുന്നുവെന്നു വിശ്വസിപ്പിച്ചിരുന്ന സോവിയറ്റ് യൂണിയനെ അടുത്തറിയാനായി അച്ഛൻ അന്ന് The Soviet Land എന്നൊരു മാഗസിനും വീട്ടിൽ വരുത്തിയിരുന്നു . ലെനിൻ , സ്റ്റാലിൻ ഇവരെ ക്കുറിച്ചൊക്കെ അച്ഛൻ വായിച്ചു പറഞ്ഞുതന്നു പരിചയപ്പെടുത്തിയതൊക്കെ ഇന്നും ഓർമ്മിക്കുന്നുണ്ട് ആ മാഗസിനിൽ ഒരു റെക്കോർഡ് ഉം കൂടി ഉണ്ടാകും Russian for every body എന്നപേരിൽ റഷ്യൻ ഭാഷയുടെ ആദ്യ പാഠങ്ങൾ ആയിരുന്നു അതിൽ.
കവിത ബാലകൃഷ്ണൻ എന്നൊരു കുട്ടി എഴുതിയ റഷ്യൻ സന്ദർശനത്തിന്റെ വിവരണം ജനയുഗം വാരികയിൽ വായിച്ചിട്ടു റഷ്യ എപ്പോഴെങ്കിലും ഒന്ന് പോയികാണണം എന്നൊരു അടങ്ങാത്ത ആഗ്രഹവും എന്റെ മനസ്സിൽ തോന്നിയിരുന്നു . രണ്ടാമത്തെ സഹോദരൻ ക്‌ളാസ് കട്ട് ചെയ്തും പാർട്ടി യോഗങ്ങൾക്കു പോകുമായിരുന്നു അക്കാലങ്ങളിൽ.
ഞാൻ ഒൻപതിലും പത്തിലും പഠിക്കുന്ന കാലത്താണ് ഇന്ത്യയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് . സോഷ്യൽ മീഡിയ ഒന്നും നിലവിൽ ഇല്ലാതിരുന്നിട്ടും പല വിവരങ്ങളും അന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചത് RSS തന്നെ ആയിരുന്നു .
എന്റെ അച്ഛന്റെ അച്ഛനായിരുന്നു രാമ വർമ്മ തിരുമുൽപ്പാട് . അച്ഛച്ച യോടും ഞങ്ങളോടുമുള്ള വ്യക്തിപരമായ അടുപ്പം കൊണ്ട് കോവിലകത്തുള്ള ചിലർ ഞങ്ങളുടെ വീട്ടിലും കേസരി പത്രം തരുമായിരുന്നു . കൈയിൽ കിട്ടുന്നതെന്തും വായിക്കുന്ന പ്രായവും .
അച്ഛൻ ഒരു ഗവണ്മെന്റ് ജോലിക്കാരനായിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. അച്ഛന് പരസ്യമായ രാഷ്‌ട്രീയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല . ഓഫിസ് വിട്ടാൽ വീട് എന്നല്ലാതെ വേറെ വലിയ ബന്ധങ്ങളും ഉണ്ടായിരുന്നില്ല . എന്നിട്ടും എങ്ങനെയോ ആരോ അച്ഛന്റെ ഇടതുപക്ഷ ചായ്‌വ് അറിയിച്ചതിനെ തുടർന്നു റിട്ടയർ ചെയ്യാൻ നാലഞ്ച് വർഷം ബാക്കി നിൽക്കെ അച്ഛനെ നിർബന്ധിത പെൻഷൻ നൽകി പറഞ്ഞയച്ചു.
അച്ഛനെ ആശ്രയിച്ചു അന്ന് അമ്മയും മക്കളായ ഡിഗ്രി ഫൈനൽ ഇയർ നു പഠിക്കുന്ന മൂത്ത ഏട്ടൻ എഞ്ചിനീയറിംഗ് ഡിപ്ലോമ ക്കു പഠിക്കുന്ന രണ്ടാമത്തെ ഏട്ടൻ,പത്തിൽ പഠിക്കുന്ന ഞാൻ പിന്നെ അച്ഛന്റെ അച്ഛനും അമ്മയും . രാവിലെ ഏഴു മണി കഴിഞ്ഞുള്ള ന്യൂസിൽ ആണ് നിര്ബന്ധ പെൻഷൻ കൊടുത്തു വിടുന്നവരുടെ പേര് പറയുക . അങ്ങനെ ഒരു ദിവസമാണ് ഞങ്ങളും റേഡിയോയിലൂടെ അച്ഛന്റെ പേര് കേൾക്കുന്നത് . ആ സമയത്താണ് ജനതാ പാർട്ടി രൂപം കൊള്ളുന്നതും അടിയന്തരാവസ്ഥക്ക് ശേഷം മൊറാർജിദേശായി പ്രധാനമന്ത്രിയായ മന്ത്രിസഭാ രൂപം കൊള്ളുന്നതും
അച്ഛച്ച സ്റ്റേഷൻ മാഷായിരുന്നു. പെൻഷൻ ഉണ്ടായിരുന്നില്ല അന്ന് റിട്ടയർ ചെയ്തപ്പോൾ വാങ്ങിച്ച കൃഷിയെല്ലാം പാട്ടക്കാർ കൊണ്ടുപോയി . ജന്മികൾ അല്ലാത്ത അച്ഛച്ച യെ പോലുള്ള എത്രയോ പേര് ആ ഭൂപരിഷ്കരണ നിയമം കാരണം ബുദ്ധിമുട്ടി . ഒരായുസ്സിലെ സമ്പാദ്യമാണ് ഒലിച്ചുപോയതു . എന്നിട്ടും അച്ഛന് ശരിപക്ഷത്തായിരുന്നു പാർട്ടി .
വിവാഹം കഴിഞ്ഞു ചെന്നതും കമ്യുണിസ്റ്റ് അനുഭാവമുള്ള കുടുംബത്തിലേക്ക് തന്നെയായിരുന്നു അടിയന്തരാവസ്ഥക്കാലത്തു പാർട്ടിയുടെ ഒരു സ്റ്റേറ്റ് കമ്മിറ്റി യോഗം അതീവരഹസ്യമായി മൂന്നുദിവസം നടന്നത് ഭർത്താവിന്റെ സഹോദരന്റെ വീട്ടിൽ വെച്ചായിരുന്നു .
സോവിയറ്റ് യൂണിയന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നപ്പോൾ ആണ് മനസ്സിലായത് പടച്ചെടുത്തു പുറത്തുവിട്ടിരുന്ന ചിത്രം ആയിരുന്നു അവിടുത്തെ സോഷ്യലിസം എന്ന് .
പിന്നെ കേരളത്തിൽ പാവങ്ങൾ പാവങ്ങളായിത്തന്നെ നിലനിൽക്കെ പാർട്ടി സമ്പന്നതയിലേക്കു ഉയരുന്നത് കണ്ടപ്പോൾ അവസാന നാളുകളിൽ അച്ഛനും മാറി ചിന്തിച്ചുതുടങ്ങിയിരുന്നു . ലാവ്ലിൻ കേസുകളെല്ലാം തന്നെ അച്ഛനെ പാർട്ടി അനുഭാവി അല്ലാതാക്കി മാറ്റാൻ തുടങ്ങിയിരുന്നു .
കോളേജിൽ എസ്.എഫ്.ഐക്ക് വേണ്ടി മാത്രമേ ഞാൻ വോട്ട് ചെയ്തിട്ടുള്ളൂ . 2000 വരെ പാർട്ടിക്ക് വേണ്ടിയും . പിന്നീട് കുറച്ചുകാലത്തേക്ക് വോട്ട് ചെയ്തിട്ടേ ഇല്ല . ജനക്ഷേമം എന്നതിനേക്കാൾ വോട്ടു ബാങ്ക് സൃഷ്ടിക്കാൻ ന്യൂനപക്ഷ പ്രീണനം എന്നതായി പിന്നെ പാർട്ടിയുടെ മുഖമുദ്ര . മുദ്രാവാക്യങ്ങളും പാർട്ടി പ്രപ്രവർത്തകരുടെ വീരചരിതങ്ങളും ആവേശം കൊള്ളിച്ചിരുന്ന എന്നിൽ നിന്ന് സംഘിയായ എന്നിലേക്കുള്ള നടന്നു കയറ്റം മോഡിയുടെ ഭരണപാടവം കണ്ടതുകൊണ്ടു മാത്രമാണ് .
ചെറുപ്പത്തിലേ വിഭാവനം കണ്ട സമത്വസുന്ദരമായ ഇന്ത്യയിലേക്കുള്ള കാൽവെയ്പ്പ് കണ്ടത് മോദിയിലൂടെ ആണ് . എല്ലാർക്കും ഭവനം ബാങ്ക് ബാലൻസ് കാർഷിക പെൻഷൻ വാർദ്ധക്യ പെൻഷൻ ഇങ്ങനെ എന്തെല്ലാം നടപ്പിലാക്കുന്നു . അഴിമതിയുടെ ഒരു ചെറിയ ധൂളി പോലും ഒരാൾക്കും ചൂണ്ടിക്കാണിക്കാനാകാത്ത ഭരണനേട്ടം തന്നെയാണ് മോഡി കാഴ്ചവെക്കുന്നത്. കോവിഡ് കാലത്തും ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ‘ എന്ന പദ്ധതിയുടെ വിഹിതമായി അരിയും ധാന്യങ്ങളും കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചു .
ബേഠി ബചാവോ, ബേഠി പഠാവോ (ബി.ബി.ബി.പി.) പദ്ധതി . കുറഞ്ഞുവരുന്ന ശിശുലിംഗ അനുപാതവുമായും അതുമായി ബന്ധപ്പെട്ടു സ്ത്രീശാക്തീകരണവും ഉള്‍പ്പെടുന്നതാണു ബി.ബി.ബി.പി. പദ്ധതി.
മോദിയുടെ ഭരണത്തിൽ ഇന്നേവരെ ഭൂരിപക്ഷ പ്രീണനമോ ന്യൂനപക്ഷ ദ്രോഹമോ കണ്ടിട്ടില്ല .
ലോകരാഷ്‌ട്രങ്ങൾ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന ഒരു പ്രധാനമന്ത്രി ആണ് നമുക്കുള്ളത് എന്നതിൽ തികച്ചും അഭിമാനിക്കാം .
Comments