ആലപ്പുഴ : ആലപ്പുഴയിൽ നഗരസഭ അദ്ധ്യക്ഷയെ തെരഞ്ഞെടുത്തതിനെ തുടർന്ന് സിപിഎമ്മിലുണ്ടായ വിള്ളൽ രൂക്ഷമാകുന്നു. സൗമ്യ രാജിനെ നഗരസഭാദ്ധ്യക്ഷ ആക്കിയതിനെതിരെ പ്രതിഷേധം നടത്തിയവർ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരുമായിരിക്കുമെന്ന് പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അംഗങ്ങൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് നാസർ വ്യക്തമാക്കി.പാർട്ടി കാര്യങ്ങൾ അറിയാത്തവരോ പാർട്ടിയിലേക്ക് കടന്നുവന്നിട്ടുള്ള സാമൂഹ്യവിരുദ്ധരും ക്രിമിനലുകളുമായവരോ ആയിരിക്കും പ്രകടനം നടത്തിയതെന്ന് നാസർ കൂട്ടിച്ചേർത്തു
സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പിപി ചിത്തരഞ്ജനെതിരെ ചിത്തരഞ്ജാ മൂരാച്ചീ എന്ന് വിളിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. കാശു വാങ്ങി അദ്ധ്യക്ഷ സ്ഥാനം വിറ്റു എന്നും ആരോപണം ഉയർന്നു. എന്നാൽ തീരുമാനം വ്യക്തിപരമല്ലെന്നും കൂട്ടായ തീരുമാനമാണെന്നും പിപി ചിത്തരഞ്ജൻ പറഞ്ഞു. പ്രതിഷേധക്കാർ ആരുടെയെങ്കിലും ചട്ടുകമാണോ എന്ന് അറിയില്ലെന്നും ചിത്തരഞ്ജൻ കൂട്ടിച്ചേർത്തു. ആലപ്പുഴ നഗരസഭാദ്ധ്യക്ഷയായി സൗമ്യ രാജിനെ തെരഞ്ഞെടുത്തതിനെതിരെ കെ.കെ ജയാമ്മയെ അനുകൂലിക്കുന്നവരാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
അതേസമയം ആലപ്പുഴയിലെ പ്രതിഷേധ പ്രകടനത്തിൽ 3 ബ്രാഞ്ച് സെക്രട്ടറിമാരോടടക്കം 19 പാർട്ടി അംഗങ്ങളോട് ജില്ലാ സെക്രട്ടറി വിശദീകരണം തേടി. സംഭവം അന്വേഷിക്കാൻ ഇന്ന് തന്നെ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്ന് കെ.കെ ജയാമ്മയും വ്യക്തമാക്കിയിട്ടുണ്ട്.
Comments