ദാവോസ്:വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാമ്പത്തിക ഉച്ചകോടി ദാവോസിൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ്, ലോകത്തെ മറ്റ് ഉന്നത നേതാക്കൾ എന്നിവർ ഉച്ചകോടിയിൽ സംസാരിക്കും.
ആയിരത്തിലധികം ആഗോള നേതാക്കൾ ഉൾപ്പെടുന്ന ഈ വർഷത്തെ ആദ്യത്തെ പ്രധാന ആഗോള ഉച്ചകോടിയാണിത്. യോഗത്തിൽ വിവിധ രാജ്യങ്ങളുടെ തലവൻമാർ, സർക്കാരുകളുടെ തലവൻമാർ, സിഇഒമാർ, വൻകിട കമ്പനികളുടെ ചെയർമാൻമാർ, ബഹുരാഷ്‌ട്ര സംഘടനകളുടെ തലവൻമാർ, അക്കാദമിക്, സമൂഹത്തിലെ മറ്റു പ്രമുഖർ എന്നിവർ പങ്കെടുക്കും. കൊറോണ വ്യാപന പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും പരിപാടി നടക്കുക.
ജനുവരി 24 മുതൽ ആരംഭിച്ച ഉച്ചകോടി 29 ന് അവസാനിക്കും. ആറു ദിവസമായിട്ടാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 28 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിന് പുറമെ കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ, ആരോഗ്യമന്ത്രി ഹർഷ് വർധൻ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, മന്ത്രി ധർമേന്ദ്ര പ്രധാൻ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി, രവി റുയ റിഷാദ് പ്രേംജി, പവൻ മുഞ്ജൽ, രാജൻ മിത്തൽ, സുനിൽ മിത്തൽ, അജയ് ഖന്ന, അജിത് ഗുലാബ്ചന്ദ്, ഹരി എസ്. ഭാരതീയ, സഞ്ജീവ് ബജാജ്, ആനന്ദ് മഹീന്ദ്ര, സലീൽ പരേഖ്, ശോഭന കാമിനേനി എന്നിവരും ഉച്ചകോടിയിൽ പ്രസംഗിക്കും.
Comments