ന്യൂഡൽഹി: ചൈന ഇന്ത്യൻ മണ്ണിൽ നിന്നും മാറിയിട്ടില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദി ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് തീറെഴുതിയെന്നാണ് കോൺഗ്രസ്സ് നേതാവിന്റെ ആരോപണം. മാദ്ധ്യമങ്ങൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാഹുലിന്റെ രോഷ പ്രകടനം. ചൈനയെ നേരിടാനറിയാത്ത ഭീരുവാണ് പ്രധാനമന്ത്രി എന്ന ആരോപണവും രാഹുൽ ഉന്നയിച്ചു.
ഒരാൾ പാർലമെന്റിൽ ഇരിക്കുന്നുണ്ട്. ഇന്നലെ അവിടെ പ്രസംഗിച്ചതൊക്കെ അസത്യമാണ് .ചൈന ഇന്ത്യൻ മണ്ണിൽ നിന്നും പിന്മാറിയിട്ടില്ല. ഫിംഗർ ഫോറിൽ നിന്നും ഇന്ത്യ മൂന്നിലേക്ക് പിന്മാറിയതെന്തിനെന്നാണ് രാഹുൽ ചോദിക്കുന്നത്. ഫോർ വരെ ഇന്ത്യയുടെ മണ്ണാണ്. ഫിംഗർ എട്ടിൽ നിന്ന് ചൈന മാറുമെന്നാണ് പറയുന്നത്. അവർ എപ്പോൾ വേണമെങ്കിലും കയറിവരാം. അത് ചൈനയുടെ തന്ത്രമാണ്. ആദ്യം കടന്നുകയറി പിന്നീട് ചെറുതായൊന്ന് പിന്മാറുക എന്നതാണ് അവരുടെ തന്ത്രം. അതാണ് നടക്കുന്നത്. ഫിംഗർ ഫോർ നമുക്ക് നഷ്ടപ്പെട്ടെന്ന കാര്യം കേന്ദ്രസർക്കാർ മറച്ചുവയ്ക്കുന്നു. ആ കാര്യം പ്രതിരോധ മന്ത്രി പാർലമെന്റിൽ സമർത്ഥമായി മൂടിവെച്ചാണ് ഇന്നലെ പ്രസ്താവന നടത്തിയതെന്നും രാഹുൽ ആരോപിച്ചു.
Comments