ന്യൂഡൽഹി: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ച് നീക്കുമെന്ന് രാഹുലിന്റെ മുത്തശ്ശി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, അത് അത് പ്രാവർത്തികമാക്കാൻ വേണ്ട യാതൊന്നും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നുമുള്ള പരിഹാസവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങൾക്ക് വേണ്ടി അവർ ഒന്നും ചെയ്തില്ല. എന്നാൽ രാജ്യത്തെ 80 കോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഈ സർക്കാർ സൗജന്യ റേഷൻ നൽകിയെന്നും, അവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്നും അമിത് ഷാ വ്യക്തമാക്കി.
സന്ത് കബീർ നഗറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” കോൺഗ്രസ് ഇപ്പോൾ ദരിദ്രവിഭാഗത്തിൽ പെട്ട ജനങ്ങളെ സംസാരിക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുക എന്നുളള ഒരു മുദ്രാവാക്യം ഉയർത്തുക മാത്രമാണ് രാഹുലിന്റെ മുത്തശ്ശി ചെയ്തത്. അവർ പാവപ്പെട്ടവർക്കായി യാതൊന്നും ചെയ്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ട ഒരു ചായവിൽപ്പനക്കാരന്റെ മകനാണ്. അദ്ദേഹം രാജ്യത്തെ 80 കോടിയോളം ദരിദ്രകുടുംബങ്ങൾക്ക് സൗജന്യറേഷൻ നൽകി അവരുടെ ക്ഷേമം ഉറപ്പാക്കി.
12 കോടിയോളം വീടുകളിൽ ശൗചാലയം നിർമ്മിച്ച് നൽകി. 10 കോടിയോളം അമ്മമാർക്കും സഹോദരിമാർക്കും ഉജ്ജ്വല യോജന വഴി ഗ്യാസ് സിലിണ്ടറുകൾ കൈമാറി. 14 കോടിയോളം വീടുകളിൽ ശുദ്ധജല പൈപ്പ് കണക്ഷൻ നൽകി. എന്നാൽ കോൺഗ്രസുകാർ ചെയ്യുന്നത് എന്താണ്? പിന്നാക്ക വിഭാഗങ്ങൾക്ക് കൊടുക്കുന്ന സംവരണം തട്ടിയെടുത്ത് അത് മുസ്ലീം സമുദായത്തിലുള്ളവർക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
കർണാടകയിലും ഹൈദരാബാദിലും അവർ സംവരണം അട്ടിമറിച്ചു. സമൂഹത്തിൽ വളരെ അധികം പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണമാണ് ഇവിടെ കുറച്ചത്. 1990ൽ കർസേവകർക്ക് നേരെ വെടിയുതിർത്തവരും, രാമക്ഷേത്രം പണിതവരും തമ്മിലാണ് ഈ തെരഞ്ഞെടുപ്പിൽ പോരാട്ടം നടക്കുന്നത്. സമാജ്‌വാദി പാർട്ടി രാമഭക്തർക്ക് നേരെ വെടിയുതിർത്തു. നൂറ് കണക്കിന് കർസേവകരെയാണ് അവർ വെടിവച്ച് കൊന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ഈ രണ്ട് വിഭാഗങ്ങൾക്കിടയിലുള്ള പോരാട്ടമാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.