ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളിലെ സമ്പന്നരിൽ മുന്നിൽ കമൽ ഹാസൻ. 176.9 കോടിയുടെ സ്വത്താണ് താരത്തിനുള്ളത്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ കാണിച്ചിരിക്കുന്നത്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് കമൽ ഹാസൻ മത്സരിക്കുന്നത്.
176.9 കോടിയാണ് കമലിന്റെ ആകെയുള്ള സമ്പാദ്യം. ഇതിൽ 131 കോടി സ്ഥാവര വസ്തുക്കളുടേയും 45.09 കോടി ജംഗമ വസ്തുക്കളുമാണ്. കൂടാതെ കമലിന്റെ പേരിൽ 49.05 കോടിയുടെ ബാങ്ക് വായ്പയുമുണ്ട്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇന്നലെയാണ് കമൽഹാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
തമിഴ്‌നാട്ടിൽ ജനവിധിതേടുന്നവരിൽ ഏറ്റവും ധനികരായ മത്സരാർത്ഥികളിലൊരാളാണ് കമൽ. കമലിന്റെ പാർട്ടിയുടെ പ്രസിഡന്റായ ആർ മഹേന്ദ്രനാണ് രണ്ടാമത്തെ ധനികൻ. 160 കോടിയുടെ സ്വത്തുക്കളാണ് അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി സമർപ്പിച്ച രേഖകൾ പ്രകാരം 6.67 കോടിയുടെ സ്വത്താണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments