കൊൽക്കത്ത: ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടത്തും അക്രമം. നന്ദിഗ്രാമിലുണ്ടായ സംഘർഷത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിയോട് വിശദീകരണം തേടി. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു. നന്ദിഗ്രാമിലെ സതേൺ ഗരാബി മേഖലയിൽവെച്ചാണ് ആക്രമണമുണ്ടായത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്ന് നന്ദിഗ്രാമിൽ വ്യാപക ആക്രമണമാണ് ഉണ്ടായത്. ഇന്ന് രാവിലെ ബിജെപി പ്രവർത്തകനെ നന്ദിഗ്രാമിലെ ബേകുട്ടിയ ഗ്രാമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ തൃണമൂൽ ആണെന്ന് കുടുംബവും ബിജെപി പ്രവർത്തകരും ആരോപിച്ചു. ഉദയ് ദുബെയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃണമൂൽ പ്രവർത്തകർ ഉദയിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം.
ഇന്ന് രാവിലെ വെസ്റ്റ് മിഡ്‌നാപുരിയിൽ തൃണമൂൽ പ്രവർത്തകനെ അഞ്ജാത സംഘം വെട്ടിക്കൊന്നു. തൃണമൂൽ പാർട്ടി ഓഫീസിന് മുന്നിൽ വച്ചാണ് പ്രവർത്തകനായ ഉത്തം ഗോലുയ് കൊലപ്പെട്ടത്. കൂടാതെ ബിജെപി നേതാവ് തന്മയ് ഘോഷിന്റെ കാറും ആക്രമികൾ അടിച്ചു തകർക്കുകയും ചെയ്തു. ഇത്തരത്തിൽ വ്യാപക ആക്രമണമാണ് ബംഗാളിൽ നടന്നത്.
സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്താനായി തെരഞ്ഞെടുപ്പ കമ്മീഷൻ നന്ദിഗ്രാമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വ്യാപക അക്രമം നടന്നതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നത്. ബംഗളാലെ നന്ദിഗ്രാം, 24 പർഗാനാസ്, ബങ്കുറ, പശ്ചിമ മിഡ്‌നാപൂർ, പുർബ മേദിനിപൂർ തുടങ്ങി 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്.
തൃണമൂലും ബിജെപിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. തൃണമൂലിന് വേണ്ടി മുഖ്യമന്ത്രി മമത ബാനർജിയാണ് മത്സരിക്കുന്നത്. മമതയുടെ അടുത്ത സഹായിയായിരുന്ന സുവേന്ദു അധികാരിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി.
Comments