ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിഎംകെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സ്റ്റാലിന്റെ മകൾ സെന്താമരയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നത്. മരുമകൻ ശബരീശന്റെ സ്ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന.
ഇന്ന് രാവിലെ ചെന്നൈ നീലങ്കരെയിലെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കായി എത്തുകയായിരുന്നു. എംകെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കോയമ്പത്തൂരിലുള്ള ശബരീശനോട് അടിയിന്തിരമായ ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് ഡിഎംകെ നേതാക്കളുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നത്. കഴിഞ്ഞ മാസം മുതിർന്ന ഡി.എം.കെ നേതാവും സ്ഥാനാർത്ഥിയുമായ ഇ.വി വേലുവിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
റെയ്ഡ് രാഷ്‌ട്രീയ പ്രേരിതമെന്നാണ് ഡിഎംകെ നേതാക്കളുടെ വിശദീകരണം. എന്നാൽ പ്രചാരണത്തിന് പണം ഒഴുക്കുന്നുവെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർച്ചയായുള്ള പരിശോധന ഡിഎംകെയ്‌ക്ക് തിരിച്ചടിയായിരിക്കുകയാണ്.
Comments