ന്യൂഡൽഹി: ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായ പശ്ചിമബംഗാളിലേയും അസമിലേയും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. എട്ടു ഘട്ടമായിട്ടാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. അസമിൽ ഇന്നത്തെ മൂന്നാം ഘട്ടം കൊണ്ട് തന്നെ തെരെഞ്ഞെടുപ്പ് പൂർത്തിയാകും.
പശ്ചിമബംഗാളിലെ മൂന്നാം ഘട്ടത്തിൽ 31 സീറ്റുകളിലേക്കുള്ള വോട്ടിംഗാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഹൂഗ്ലിയിലെ എട്ട് മണ്ഡലങ്ങളിലേയും ഹൗറയിലെ ഏഴ് മണ്ഡലങ്ങളിലേയും സൗത്ത് 24 പർഗാനാസിലെ 16 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 205 സ്ഥാനാർത്ഥികളാണ് വോട്ട് തേടുന്നത്. മണ്ഡലങ്ങളിലെ സുരക്ഷയ്‌ക്കായി 832 കമ്പനി സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.
പലയിടത്തുമുള്ള സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കാൻ കമ്മീഷൻ തീരുമാനമെടുത്തത്. രണ്ടാം ഘട്ടത്തിൽ മമതാബാനർജിയും എതിരാളി എൻ.ഡി.എ സ്ഥാനാർത്ഥി സുവേന്ദു അധികാരി അടക്കമുളളവരാണ് ജനവിധി തേടിയത്. ഇരുവരും മത്സരിച്ച നന്ദിഗ്രാമിൽ ഉൾപ്പെടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി ഇരട്ടി ജാഗ്രതയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുലർത്തുന്നത്.
അസമിൽ മൂന്നാം ഘട്ടം കൊണ്ട് വോട്ടെടുപ്പ് പൂർണ്ണമാവുകയാണ്. ആകെ 40 മണ്ഡലങ്ങളിലാണ് ഇന്ന് അവസാന ഘട്ട വോട്ടിംഗ് നടക്കുന്നത്. ആകെ 126 നിയമസഭാ സീറ്റുകളാണുള്ളത്. ആദ്യ ഘട്ടത്തിൽ 47-ഉം രണ്ടാം ഘട്ടത്തിൽ 39-ാം സീറ്റുകളിലാണ് വോട്ടിംഗ് നടന്നത്. ആകെ 337 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 90 കമ്പനി സേനയെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്.
Comments