കൊൽക്കത്ത: വോട്ടിംഗ് മെഷീനുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ കിടന്നുറങ്ങിയെന്ന ആരോപണത്തിൽ പോളിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തന്റെ ബന്ധുകൂടിയായ തൃണമൂൽ നേതാവിന്റെ വീട്ടിലാണ് പോളിംഗ് ഓഫീസർ കിടന്നത്. ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസർ തപൻ സർക്കാരിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തത്.
തപൻ കൊണ്ടുപോയ വോട്ടിംഗ് മെഷീനും വിവിപാറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂൽ നേതാവിന്റെ വീട്ടിൽ പോയപ്പോൾ ഇയാൾ വോട്ടിംഗ് മെഷീനും കൊണ്ടുപോയെന്നാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹൗറ സെക്ടറിൽ ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടിംഗ് മെഷീൻ നിലവിൽ പരിശോധിച്ച് വരികയാണ്. ഒരു പ്രത്യേക മുറിയിൽ തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ കസ്റ്റഡിയിലാണ് ഇവിഎം എന്നും കമ്മീഷൻ അറിയിച്ചു.
Comments