ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ മാദ്ധ്യമപ്രവർത്തകനെ അടിയ്‌ക്കാൻ ശ്രമിച്ചതായി ആരോപണം. കോയമ്പത്തൂർ പ്രസ് ക്ലബ്ബാണ് ആരോപണവുമായി എത്തിയിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം മാദ്ധ്യമപ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പ്രസ് ക്ലബ്ബ് ഉന്നയിക്കുന്ന ആരോപണം.
പോളിംഗ് ബൂത്തിൽ കമൽ എത്തിയപ്പോൾ വീഡിയോ എടുക്കാൻ ശ്രമിച്ച സൺ ടിവി റിപ്പോർട്ടർ മോഹനനെ ഊന്നുവടി കൊണ്ട് അടിയ്‌ക്കാൻ ശ്രമിച്ചുവെന്നാണ് പാരാതി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതിനാലാണ് കമൽ ഊന്നുവടി ഉപയോഗിക്കുന്നത്.
കമൽഹാസൻ വടി ഉയർത്തുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ റിപ്പോർട്ടറെ കാണുന്നില്ലെന്നും പ്രസ്‌ക്ലബ്ബിന്റെ ആരോപണം വ്യാജമാണെന്നും കമലിന്റെ ആരാധകർ വാദിക്കുന്നു. എന്നാൽ അടി കിട്ടാഞ്ഞത് ഭാഗ്യത്തിനാണെന്നാണ് പ്രസ്‌ക്ലബ്ബിന്റെ വാദം.
കമൽഹാസന്റെ പ്രവൃത്തി ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് റിപ്പോർട്ടർ മോഹനൻ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ അദ്ദേഹത്തെ നിരവധി തവണ അഭിമുഖം ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ കമൽ ഇങ്ങനെ പെരുമാറിയതിൽ വളരെയധികം വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തിൽ കമൽ ഹാസൻ പ്രതികരിച്ചിട്ടില്ല.
Comments