കൂച്ച്ബിഹാർ: നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം. കൂച്ച് ബിഹാറിലെ മാതഭംഗയിൽ നാല് പേർ വെടിവെയ്പിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാവിലെ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന പതിനെട്ടുകാരൻ വെടിയേറ്റ് മരിച്ചതോടെ കൂച്ച് ബിഹാറിൽ തൃണമൂൽ -ബിജെപി സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേർ കൂടി വെടിയേറ്റ് മരിച്ചത്.
കേന്ദ്രസേനയുടെ വെടിവെയ്പിലാണ് മരണങ്ങൾ ഉണ്ടായതെന്ന് തൃണമൂൽ നേതാവ് ഡോലാ സെൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. മാതഭംഗയിലെ വെടിവെയ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്‌പെഷൽ പോലീസ് നിരീക്ഷകനോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
രാവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂച്ച് ബിഹാറിലേക്ക് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടായത്.
പ്രശ്‌നബാധിത മണ്ഡലങ്ങൾ ഉൾപ്പെടെ 44 സീറ്റുകളിലാണ് ഇന്ന് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഹൂഗ്ലിയിൽ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി നേതാക്കളെയും മാദ്ധ്യമങ്ങളെയും അക്രമിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ജനങ്ങൾ വലിയ തോതിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു. ഇതിനിടയിലാണ് അക്രമങ്ങൾ ഉണ്ടായത്. രാവിലെ 11.30 വരെ 33.98ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാനൂർ, ഭിർഭൂം ജില്ലകളിൽ നിന്ന് ഇന്നലെ രാത്രിയോടെ ബോംബ് സ്‌ക്വാഡ് വൻ തോതിൽ നാടൻ ബോംബുകൾ കണ്ടെടുത്തിരുന്നു.
Comments