തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശ്രീകോവിലിനു മുന്നിൽ ഒരേ സമയം ദർശനം പത്ത് പേർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. രാവിലെ ആറ് മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രമായിരിക്കും ക്ഷേത്രങ്ങൾ തുറക്കുക.
തെർമൽ സ്കാനിംഗിന് ശേഷം മാത്രമേ ഭക്തരെ ദർശനത്തിന് പ്രവേശിപ്പിക്കുകയുളളൂ. അറുപത് വയസിന് മുകളിലുളളവരെയും 10 വയസിൽ താഴെയുളളവരെയും ദർശനത്തിന് അനുവദിക്കില്ല. വഴിപാടുകളുടെ ഭാഗമായിട്ടല്ലാതെ അന്നദാനവും അനുവദിക്കില്ല. ആനയെഴുന്നളളിപ്പും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണമായി ഒഴിവാക്കി. ആചാരപരമായി ആനകളെ ഒഴിവാക്കാൻ പറ്റാത്ത ചടങ്ങുകളാണെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം.
ജീവനക്കാർക്കും ഭക്തർക്കും സാനിറ്റേഷൻ സൗകര്യം ഏർപ്പെടുത്തണം. ഉത്സവങ്ങൾ ഉൾപ്പെടെയുളള ക്ഷേത്ര ചടങ്ങുകൾക്ക് പരമാവധി 75 പേരെ മാത്രമേ അനുവദിക്കൂ. ക്ഷേത്ര ജീവനക്കാരും ഭക്തരും മാസ്ക് ധരിക്കണം. കൃത്യമായ സാമൂഹ്യ അകലം പാലിക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്. കൊറോണ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാർഗനിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.
Comments