കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂൽ അഴിച്ചുവിട്ടിരിക്കുന്ന കലാപത്തിന്റെ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ഗവർണർ ജഗ്ദീപ് ധൻകർ. രണ്ടു ദിവസമായി നടക്കുന്ന തൃണമൂൽ ഗുണ്ടാ ആക്രമണത്തിനെതിരെ പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് ഗവർണർ അതൃപ്തി അറിയിച്ചത്. ഇതോടൊപ്പം കൊൽക്കത്ത പോലീസ് കമ്മീഷണറേയും ധൻകർ വിളിപ്പിച്ചു. പോലീസിന്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്നും സംസ്ഥാന നിയമസംവിധാനങ്ങൾക്ക് ഇത്തരം അക്രമസാഹചര്യം അപമാനമാണെന്നും ധൻകർ വിമർശിച്ചു.
രണ്ടു ദിവസത്തെ ആക്രമങ്ങളിൽ തൃണമൂൽ പ്രവർത്തകർ ബി.ജെ.പി നേതാക്കളേയും അണികളേയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഇരുന്നൂറിലേറെ സീറ്റുകൾ നേടി മമത അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അക്രമം വ്യാപകമായത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ വാഹനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ തകർത്തിരുന്നു. അക്രമത്തിൽ സംസ്ഥാന സർക്കാറിന്റെ അലംഭാവത്തിനെതിരെ ബി.ജെ.പി നേതാവ് സ്വപൻ ദാസ് ഗുപ്ത ഇന്ന് രാവിലെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി സ്വമേധയാ നടപടിയെടുക്കണമെന്നാണ് ഗുപ്ത ഹർജിയിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്.
Comments