കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നടപികള്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് ധന്‍കര്‍ പറഞ്ഞു. പശ്ചിമബംഗാള്‍ അക്രമപരമ്പര മനുഷ്യസമൂഹത്തിന് തന്നെ നാണക്കേട് എന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. മമത രാഷ്‌ട്രീയ അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ സർക്കാരി നെതിരെ വിമര്ശനം ഉന്നയിക്കുന്നത്. മമതയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് അക്രമം നടന്ന പ്രദേശങ്ങള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചത്.
‘തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമപരമ്പരകള്‍ ബംഗാളില്‍ അവസാനിച്ചിട്ടില്ലെന്നത് ഏറെ ദു:ഖകരമാണ്. ഇത്തരം സംഭവങ്ങള്‍ മനുഷ്യസമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്. കൊള്ളയും കൊള്ളിവെപ്പുമായി നീങ്ങുന്ന അക്രമിസംഘത്തെ നിയന്ത്രിക്കാനും പിടികൂടാനും പോലീസ് ഒന്നും ചെയ്യുന്നില്ല. ജനാധിപത്യത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ധന്‍കര്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.
വിവിധ സംഘടനകളും പൊതുജനങ്ങളും നല്‍കിയ പരാതികളും അക്രമങ്ങളുടെ ചിത്രങ്ങളും ഗവര്‍ണര്‍ തെളിവായി നിരത്തി. പോലീസ് മേധാവി നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലെന്നും മമത തന്‍റെ നിര്‍ദ്ദേശങ്ങളോട് മുഖം തിരിക്കുകയാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിരവധി മേഖലകളില്‍ അക്രമം നടന്നിട്ടും ആകെ പിടികൂടിയത് രണ്ടു പേരെയാണ്. ബി.ജെ.പി നേതാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് കേസെടുത്തത്.
അക്രമപരമ്പരകളന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി മൂന്നംഗ കമ്മീഷനെ നിയമിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ സംസ്ഥാന ഭരണകൂടത്തിന്‍റെ കെടുകാര്യസ്ഥതയെ വിമര്‍ശിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം, സംസ്ഥാന നിയമ സേവന വകുപ്പ് അംഗം എന്നിവരടങ്ങുന്ന സമിതിയാണ് കോടതിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
Comments