കൊച്ചി: കളിക്കുന്നത് ബിജെപിയോടാണെന്ന് സിപിഎമ്മും പിണറായി വിജയനും ഓർത്താൽ നല്ലതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം.ടി രമേശ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിന് ബിജെപിയുടെ പത്തിരട്ടി പണം സിപിഎം ചിലവാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിക്ക് യാത്ര ചെയ്യാൻ കേരളത്തിൽ നിന്നാണ് പണം നൽകുന്നത്. സിപിഎമ്മിന് എവിടെ നിന്നാണ് ഈ പണം വരുന്നതെന്ന് അന്വേഷിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു.
കുറേ കാലമായി ഈ പാർട്ടിയെ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുകയാണ്. പരരീതിയിലും ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ഈ പാർട്ടിയെ ഒന്നും ചെയ്യാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. ഇപ്പോഴും അതേ ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ പാർട്ടിയെ ഇനിയും ഒരു ചുക്കും ചെയ്യാൻ സിപിഎമ്മിനോ സർക്കാരിനോ സാധിക്കില്ലെന്ന് എം.ടി രമേശ് ആവർത്തിച്ചു.
തരംതാണ വിലകുറഞ്ഞ പ്രതികാരമാണ് പിണറായി സർക്കാർ ബിജെപിയോട് കാണിക്കുന്നത്. ഒരു ക്രൈം നടന്നാൽ അതിന് നിരവധി തെളിവുണ്ടാകും. തെളിവുകളാക്കി ഒരു ക്രൈം നടത്തിയെന്ന് സ്ഥാപിക്കാൻ അത്ര എളുപ്പമല്ലെന്നും എം.ടി രമേശ് പറഞ്ഞു. സുരേന്ദ്രൻെ മകനെതിരെ സിപിഎം നടത്തുന്നത് വിലകുറഞ്ഞ പകയാണ്. അത് തരം താണ പ്രതികാര നടപടിയാണ്.
മാന്യമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ ഇല്ലാക്കഥയുണ്ടാക്കി പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് മര്യാദയാണോ? എന്തിന്റെ പേരിലാണ് ആ ചെറുപ്പക്കാരനെ നിങ്ങൾ വേട്ടയാടുന്നതെന്നും എം.ടി രമേശ് ചോദിച്ചു. ഇത് വിലകുറഞ്ഞ പ്രതികാര നടപടിയല്ലാതെ മറ്റെന്താണെന്ന് വ്യക്തമാക്കണമെന്നും എം.ടി രമേശ് ആവർത്തിച്ചു.
Comments