മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്‌കോർപിയോയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയും വാഹനത്തിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് ശർമ്മയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. വാഹന ഉടമ മൻസുഖ് ഹിരണിന്റെ കൊലപാതകത്തിൽ മുഖ്യ സൂത്രധാരൻ പ്രദീപ് ശർമ്മയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ഇന്നലെ പ്രദീപ് ശർമ്മയുടെ അന്ധേരിയിലെ ഫ്‌ലാറ്റിലും റിസോർട്ടിലും എൻഐഎ റെയ്ഡ് നടത്തുകയും ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ പ്രദീപിനും പങ്കുണ്ടെന്ന് എൻഐഎയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലും റെയ്ഡും. പിന്നാലെ പ്രദീപിനെ എൻഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
വാഹന ഉടമ മൻസുഖ് ഹിരൺ കൊല്ലപ്പെടുന്നതിന് മുൻപ് മുഖ്യ പ്രതിയും മുൻ അസിസ്റ്റന്റ് ഇൻസ്‌പെക്ടറുമായ സച്ചിൻ വാസെയുമായി അന്ധേരിയിലെ പ്രദീപിന്റെ ഫ്‌ലാറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ സന്തോഷ് ഷെല്ലാറിന്റെ മൊഴിയെ തുടർന്നാണ് അന്വേഷണം പ്രദീപ് ശർമ്മയിലേക്കും നീങ്ങിയത്. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരായ സച്ചിൻ വാസെയുടേയും പ്രദീപിന്റേയും നിർദ്ദേശപ്രകാരമാണ് മൻസുഖ് ഹിരണിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സന്തോഷിന്റെ മൊഴി.
അംബാനിയുടെ വീടിന് സമീപം വാഹനത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയും വാഹനത്തിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഇതുവരെ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സച്ചിൻ വാസെയാണ് കേസിൽ ഒന്നാം പ്രതി.
Comments