മലപ്പുറം: ഭാര്യയേയും മകനേയും പ്രലോഭിപ്പിച്ച് മുസ്ലീം മതം സ്വീകരിപ്പിച്ചുവെന്ന ആരോപണവുമായി സിപിഎം പ്രവർത്തകർ രംഗത്ത്. തേഞ്ഞിപ്പാലം സ്വദേശിയായ പി.ടി ഗിൽബർട്ടാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സിപിഎം നീരോൽപാലം ബ്രാഞ്ച് കമ്മിറ്റി അംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമാണ് ഗിൽബർട്ട്. ടാക്‌സി ഡ്രൈവറായ തന്റെ വീട്ടിൽ നടന്ന ഈ സംഭവം അറിയിച്ചിട്ടും പാർട്ടി പ്രവർത്തകർ തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താൻ വീട്ടിൽ നിന്നും ജോലിയ്‌ക്ക് പോകുന്ന സമയത്ത് അയൽവാസികളായ മുസ്ലീം സ്ത്രീകൾ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇവർ നിരന്തരമായി പ്രലോഭിപ്പിച്ചാണ് ഭാര്യയേയും മകനേയും മതം മാറ്റിയത്. മതപരിവർത്തന സംഘത്തിലുള്ള ഇസ്മായിലിന്റെ കടയിലാണ് ഭാര്യ ജോലിയ്‌ക്ക് പോയിരുന്നതെന്നും ഗിൽബർട്ട് പറഞ്ഞു.
മതം മാറിയാൽ 25 ലക്ഷം രൂപയും വീടും നൽകാമെന്ന് ഭാര്യ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നതായും ഗിൽബർട്ട് വെളിപ്പെടുത്തി. എന്നാൽ ഭാര്യയുടെ അമ്മയും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തി. തേഞ്ഞിപ്പാലം പഞ്ചായത്ത് മെമ്പർ നസീറ, ഇവരുടെ ഭർത്താവ് യൂനുസ് എന്നിവരുടെ നേതൃത്വത്തിലാണ് മതം മാറ്റം നടന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭാര്യയേയും മകനേയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ കോഴിക്കോടുള്ള മതപഠന കേന്ദ്രത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി. ഭാര്യയേയും മകനേയും തിരികെ കിട്ടാൻ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗിൽബർട്ട് കൂട്ടിച്ചേർത്തു.
Comments