ദുഷാൻബേ: ഷാൻഹായ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് അജിത് ഡോവൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. താജിക്കിസ്താൻ തലസ്ഥാനമായ ദുഷാൻബേയിലാണ് യോഗം നടക്കുന്നത്. ഇന്നലെയും ഇന്നുമായിട്ടാണ് യോഗം. റഷ്യ, ചൈന, കിർഗിസ്താൻ, കസാഖിസ്താൻ, താജിക്കിസ്താൻ, ഉസ്‌ബെകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവരാണ് ഇന്ത്യക്കും പാകിസ്താനും പുറമേ ഷാൻഹായ് കൂട്ടായ്മയിലുള്ളത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ പതിനാറാമത് യോഗമാണ് നടക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ നടന്ന യോഗത്തിൽ പാകിസ്താൻ കശ്മീർ വിഷയം ഉന്നയിച്ചതിനെ തുടർന്ന് അജിത് ഡോവൽ വെർച്വൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
അന്താരാഷ്‌ട്ര കൂട്ടായ്മകളുടെ മാന്യതയും മര്യാദയും അറിയാത്ത രാജ്യമെന്ന് പാകിസ്താനെ രൂക്ഷമായ ഭാഷയിൽ ഇന്ത്യ അന്ന് വിമർശിച്ചിരുന്നു. യൂറോപ്പിലെ നാറ്റോയ്‌ക്ക് സമാനമായ ഏഷ്യയിലെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഷാൻഹായ് സഖ്യം. 2017മുതൽ ഇന്ത്യയും പാകിസ്താനും സ്ഥിരാംഗങ്ങളാണ്.
രാജ്യങ്ങൾക്കിടയിൽ അന്താരാഷ്‌ട്ര സുരക്ഷാ വിഷയത്തിൽ ജാഗ്രത വേണ്ടതിന്റെ പ്രാധാന്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. അഫ്ഗാനിലെ സുരക്ഷാ പ്രശ്‌നം സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടും. 2005 മുതൽ ഇന്ത്യ ഷാൻഹായ് സമ്മേളനത്തിൽ നിരീക്ഷകരായി പങ്കെടുക്കുന്നുണ്ട്. സുരക്ഷയ്‌ക്കൊപ്പം യൂറേഷ്യൻ മേഖലയിലെ വാണിജ്യം ശക്തിപ്പെടുത്തുന്ന വിഷയവും ഷാൻഹായ് സമ്മേളനത്തിലാണ് ചർച്ച ചെയ്യാറ്.
Comments