ആലപ്പുഴ: ഹരിപ്പാട് കൊറോണ വാക്സിൻ കുത്തിവെയ്പിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച. വൃദ്ധന് രണ്ടാം ഡോസ് വാക്സിൻ മിനിറ്റുകളുടെ വ്യത്യസത്തിൽ രണ്ട് തവണ കുത്തിവെച്ചു. കൊറോണ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയ 65 വയസുകാരനായ ഇടയിലിൽ പറമ്പിൻ ഭാസ്കരനാണ് രണ്ട് ഡോസ് വാക്സിൻ കുത്തിവെച്ചത്. ഹരിപ്പാട് കരുവാറ്റ പിഎച്ച്സിയിലാണ് സംഭവം. കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളാണ് കുത്തിവെച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭാസ്കരനെ താലൂക്ക് ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഭാസ്കരൻ ആരോഗ്യ വകുപ്പന്റെ നിരീക്ഷണത്തിലാണ്. കരുവാറ്റ പിഎച്ച്സിയിൽ കൊറോണ വാക്സിൻ നൽകുന്നതിന് രണ്ട് കൗണ്ടറുകളാണ് ഉള്ളത്. രജിസ്ട്രേഷന് ശേഷം ആദ്യ കൗണ്ടറിൽ നിന്ന് വാക്സിൻ സ്വീകരിച്ചയാൾ രണ്ടാമത്തെ കൗണ്ടറിലുമെത്തി വാക്സിൻ എടുപ്പിക്കുകയായിരുന്നു. പിന്നീടാണ് ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് അബദ്ധം മനസിലാകുന്നത്.
വാക്സിൻ സ്വീകരിച്ച ശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഇതിനായി ക്രമീകരിച്ച സ്ഥലത്തേയ്ക്ക് മാറ്റുന്നതിന് പകരമാണ് രണ്ടാമത്തെ കൗണ്ടറിൽ പ്രവേശിച്ചത്. ആദ്യം വാക്സിൻ സ്വീകരിച്ച വിവരം പറയാതിരുന്നതും ആശയക്കുഴപ്പത്തിന് വഴിയൊരുക്കി. സംഭവത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോർജ്ജിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരാതി നൽകി.
Comments