കൊച്ചി : കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ ആരംഭിക്കും. കർശന നിയന്ത്രണങ്ങളോടെയാണ് 53 ദിവസമായി നിർത്തിയിരുന്ന സർവീസ് പുനരാരംഭിക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയായിരിക്കും സർവീസ് നടത്തുക.
തിരക്കേറിയ സമയത്ത് പത്തുമിനിറ്റ് ഇടവേളകളിലാകും സർവീസ് ഉണ്ടാകുക. തിരക്കില്ലാത്ത സമയത്ത് പതിനഞ്ച് മിനിറ്റ് ഇടവേളയുണ്ടാകും. യാത്രക്കാർ കൂടുന്നതിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് യാത്ര ആരംഭിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വ്യാപനം തടയാൻ കർശന മാനദണ്ഡങ്ങളോടെയാകും സർവീസ്. സാനിറ്റൈസറും താപമാപിനിയും തെർമൽ ക്യാമറയുമടക്കമുള്ള സംവിധാനങ്ങൾ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. സർവീസ് തുടങ്ങുന്നതിനു മുൻപ് അണുനശീകരണം നടത്തും. മാസ്ക് ധരിച്ചു വേണം യാത്രക്കാർ പ്രവേശിക്കുവാൻ. പരമാവധി കറൻസി രഹിതമായി യാത്ര ചെയ്യണമെന്നും നിർദ്ദേശമുണ്ട്. കൊച്ചി മെട്രോ കാർഡ് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമായിരിക്കണം ഇരിക്കേണ്ടത്.
Comments