ഗുഹാവട്ടി : ജനസംഖ്യാ വർദ്ധനവ് സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് ഇസ്ലാമിക മതനേതാക്കൾ അംഗീകരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പുതിയ ജനസംഖ്യാ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
സംസ്ഥാനത്തെ മുസ്ലീങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജനസംഖ്യ വർദ്ധിക്കുന്നത് വികസനത്തിന് തടസ്സമാകുമെന്ന് നേതാക്കൾ അംഗീകരിച്ചു. ന്യൂനപക്ഷങ്ങളുടെ സാമൂഹിക വികസനത്തിനായി പ്രവർത്തിക്കും. ആരോഗ്യ, വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, നൈപുണ്യ വികസനത്തിനുമായി മതനേതാക്കളുടെ നേതൃത്വത്തിൽ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കും. സമാനമായ രീതിയിൽ വരും ദിവസങ്ങളിലും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
മുസ്ലീം നേതാക്കളുടെ പിന്തുണ ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ജനസംഖ്യാ നയം വേഗത്തിൽ നടപ്പാക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി ജനസംഖ്യാ നയം നടപ്പിലാക്കുമെന്ന് അറിയിച്ചത്. 2001 മുതൽ 2011 വരെയുള്ള സെൻസസ് പരിശോധിക്കുമ്പോൾ മുസ്ലീം ജനസംഖ്യയിൽ 29 ശതമാനത്തിന്റെ വർദ്ധനവും, ഹിന്ദു ജനസംഖ്യയിൽ 22 ശതമാനത്തിന്റെ കുറവും ഉണ്ടായതായാണ് വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് ജനസംഖ്യാ നയം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.
Comments