തിരുവനന്തപുരം: കൊറോണ വ്യാപനത്തിൽ കേരളത്തിന്റെ ക്രഷ് ദ കർവ് പദ്ധതി ഫലംകണ്ടില്ലെന്ന് വിലയിരുത്തൽ. കേന്ദ്ര ആരോഗ്യവകുപ്പിന്റെ വിദഗ്ധ സംഘമാണ് കേരളത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചത്. കേരളമടക്കം 8 സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം വാക്സിനേഷന്റെ വേഗത കൂട്ടാനും നിർദ്ദേശമുണ്ട്.
കേന്ദ്രസംഘവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജും ആരോഗ്യവകുപ്പ് സെക്രട്ടറിയുമാണ് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രസംഘം പത്തനംതിട്ടയിലും തിരുവനന്തപുരത്തുമുള്ള ആശുപത്രികളിലും സന്ദർശനം നടത്തി. കേരളത്തിൽ രണ്ടാം തരംഗത്തിലെ രോഗവ്യാപനം ഒരാഴ്ചയ്ക്കിടെ 45000ൽ നിന്നും പതിനായിരത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നാലും ജാഗ്രതകുറയ്ക്കരുതെന്ന മുന്നറിയിപ്പാണ് കേന്ദ്രസംഘം നൽകിയതെന്നും വീണ ജോർജ്ജ് അറിയിച്ചു.
രണ്ടാം തരംഗത്തിൽ ഗുരതരമായ പ്രോട്ടോക്കോൾ ലംഘനം നടക്കുന്നതായി വീണ ജോർജ്ജ് സമ്മതിച്ചു. കൊറോണ പരിശോധനയ്ക്ക് പോകുന്നവരാണ് അശ്രദ്ധ കാണിക്കുന്നത്. സ്വയം പോസിറ്റീവാണെന്ന് ബോദ്ധ്യമുള്ളവർ തൊട്ടടുത്ത ദിവസം മറ്റൊരു ലാബിൽ പരിശോധിക്കാൻ പോകുന്നതും കടകളിൽ കയറുന്നതും രോഗം വ്യാപിപ്പിക്കുമെന്ന് മറക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments