കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയുടെ രണ്ട് സുഹൃത്തുക്കൾക്ക് കൂടി കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. അഴീക്കൽ കപ്പക്കടവ് സ്വദേശികളായ റമീസ്, പ്രണവ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
നേരത്തെ ഭാര്യ അമലയ്‌ക്കും ചോദ്യം ചെയ്യലിനെത്തണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. നാളെ എത്തണമെന്നാണ് അമലയോടും കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് അമലയെ ചോദ്യം ചെയ്യുന്നത്. അർജ്ജുനെ രക്ഷപെടുത്താൻ ശ്രമിക്കുന്നുവെന്നും മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്ന് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം. എന്നാൽ ആകാശ് സ്ഥലത്തില്ലായിരുന്നു. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജ്ജുന്റെ ബന്ധം തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളും രണ്ട് ഡയറികളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഡയറി മുദ്രവെച്ച കവറിൽ കീഴ്‌ക്കോടതിയിൽ സമർപ്പിച്ചു. മുഹമ്മദ് ഷാഫിയേയും അർജ്ജുനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments