റാഞ്ചി : തലയ്‌ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കൊടും കുറ്റവാളിയായ ബുധേശ്വറിനെയാണ് വധിച്ചത്. ഇയാളുടെ തലയ്‌ക്ക് 15 ലക്ഷം രൂപയാണ് പോലീസ് വിലയിട്ടിരിക്കുന്നത്.
ഗുമ്‌ല ജില്ലയിലെ ക്രുർമ്ഗഢ് വന മേഖലയിലയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. വനത്തിൽ ഇയാൾ ഒളിച്ച് താമസിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാളെ പിടികൂടാൻ എത്തിയത്. സിആർപിഎഫ്, കോബ്രാ യൂണിറ്റ്, ഝാർഖണ്ഡ് പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് നിർണായക ഓപ്പറേഷനിൽ പങ്കെടുത്തത്.
സുരക്ഷാ സേനയെ കണ്ട ബുധേശ്വർ സുരക്ഷാ സേനയെ ആക്രമിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിന് ശേഷം നടത്തിയ തെരച്ചിലിൽ കമ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
20 കൊലക്കേസുകളിൽ പ്രതിയാണ് ബുധേശ്വർ. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 55 ക്രിമിനൽ കേസുകളും ഇയാൾക്കെതിരെയുണ്ട്. കുറേ വർഷങ്ങളായി പോലീസ് ഇയാളെ അന്വേഷിച്ചുവരികയാണ്.
ഇയാളുടെ പക്കൽ നിന്നും എകെ 47 തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. വനമേഖലയിൽ കൂടുതൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്.
Comments