കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. കേരളത്തിൽ മദ്യവിൽപ്പന ശാലകൾ വളരെ കുറവാണ്. അയൽ സംസ്ഥാനങ്ങളിൽ ഇതിനേക്കാൾ മദ്യശാലകൾ ഉണ്ടല്ലോയെന്നും കോടതി നിരീക്ഷിച്ചു.
അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവിൽപ്പന ശാലകൾ ഉള്ളപ്പോൾ കേരളത്തിൽ വെറം 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ മദ്യഷാപ്പുകൾ ഉണ്ട്. എണ്ണം കുറവായ സാഹചര്യത്തിൽ മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൽ കൂട്ടാൻ നടപടിയെടുത്തുകൂടെയെന്നും ഹൈക്കോടതി ചോദിച്ചു.
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് സംബന്ധിച്ച് നിരവധി പൊതുതാത്പര്യ പരാതികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. തുടർന്ന് സ്വമേധയാ കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. എക്‌സൈസ് കമ്മീഷണറടക്കം സംഭവത്തിൽ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. ബെവ്‌കോ സ്വീകരിച്ച നടപടികളിൽ സംതൃപ്തിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.
വൻ തിരക്കും മണിക്കൂറുകൾ നീളുന്ന ക്യൂവും ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിസരത്തുള്ള ഔട്ട്‌ലെറ്റും, തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റും പൂട്ടിയതായാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്തുവെന്നാണ് എക്‌സൈസ് കമ്മീഷണർ കോടതിയിൽ വ്യക്തമാക്കിയത്.
അതേസമയം മദ്യശാലകളിലെ ആൾക്കൂട്ടത്തിൽ സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നും കേൾക്കേണ്ടി വന്നത്. രാജ്യത്തെ കൊറോണ രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാല മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഒരു നടപടിയും എടുത്തില്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.
Comments