ചണ്ഡിഗഢ്: മാസങ്ങളായി നടക്കുന്ന സമരം പൊളിഞ്ഞതിന്റെ അരിശം ബിജെപി നേതാക്കളെ കായികമായി അക്രമിച്ച് തീർക്കാൻ ശ്രമിച്ച് വീണ്ടും കർഷക പ്രതിഷേധക്കാർ. ചണ്ഡിഗഢിൽ സെക്ടർ 48 ലാണ് കർഷക പ്രതിഷേധത്തിന്റെ മറവിൽ ബിജെപി നേതാവിനെയും ചണ്ഡിഗഢ് മേയറെയും ഒരു സംഘം ആക്രമിച്ചത്. പോലീസ് നോക്കി നിൽക്കെയായിരുന്നു സംഭവം. ഇവരുടെ കാറുകൾ അക്രമികൾ കല്ലെറിഞ്ഞു തകർത്തു.
മുതിർന്ന ബിജെപി നേതാവ് സഞ്ജയ് ടൺഡനും ചണ്ഡിഗഢ് മേയർ രവി കാന്ത് ശർമ്മയുമാണ് അക്രമത്തിന് ഇരയായത്. പഞ്ചാബിന്റെ മറ്റ് ഭാഗങ്ങളിൽ ബിജെപി നേതാക്കൾക്കെതിരേ കർഷക വിഷയത്തിൽ മുൻപും അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചണ്ഡിഗഢിൽ ആദ്യമായിട്ടാണ് അക്രമം ഉണ്ടാകുന്നത്. ബിജെപിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷനാണ് സഞ്ജയ് ടൺഡൻ. നിലവിൽ അദ്ദേഹം ഹിമാചൽ ഘടകത്തിന്റെ ചുമതല വഹിക്കുന്ന നേതാവ് കൂടിയാണ്.
സെക്ടർ 48 ലെ മോട്ടോർ മാർക്കറ്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നേതാക്കൾ. ഇതിനിടയിലായിരുന്നു അക്രമം. ഇരുമ്പ് കമ്പികളും കല്ലുകളും കൊണ്ട് വാഹനത്തിൽ ഇടിക്കുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തതായി സഞ്ജയ് ടൺഡൻ പറഞ്ഞു. ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ ഡോർ തുറക്കാഞ്ഞതിനാൽ രക്ഷപെടുകയായിരുന്നു.
അക്രമം നടത്തിയവർ നാട്ടുകാരല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത് എത്തിയവരാണെന്നും സഞ്ജയ് ടൺഡൻ കൂട്ടിച്ചേർത്തു. രവികാന്ത് ശർമ്മയുടെ ഔദ്യോഗിക വാഹനത്തിന് നേരെയായിരുന്നു അക്രമം. വാഹനത്തിന്റെ ഗ്ലാസ് തകർന്ന് മേയറുടെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ബിജെപി നേതാക്കളെ സ്ഥലത്ത് നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പോലീസ് ശ്രമിച്ചത്. ഇതിൽ പ്രതിഷേധിച്ച് സെക്ടർ 34 പോലീസ് സ്‌റ്റേഷനിൽ ബിജെപി പ്രവർത്തകർ തടിച്ചുകൂടി. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ കുൽദീപ് ചഹലിനെ പ്രതിഷേധം അറിയിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
Comments