മാലിക്ക് എന്നാൽ ഉടയോൻ എന്നർത്ഥം.. ഉടയോൻ എന്നത് തരാതരം പോലെ നിർവചിക്കാനാവും… എന്തിന്റെ ഉടയോൻ അഥവാ മാലിക്ക് എന്നത് അവരുടെ പ്രവർത്തി പോലെയുമിരിക്കും…
ഇവിടെ മഹേഷ് നാരായണന്റെ മാലിക്ക് എന്ന സിനിമ പറയുന്നത്, വിധ്വംസക പ്രവർത്തികൾ വഴിയും, രാഷ്‌ട്രവിരുദ്ധ നിയമവിരുദ്ധ പ്രവർത്തികൾ വഴിയും ഒരു വിഭാഗത്തിന്റെ മാലിക്കായി അവരോധിക്കപ്പെട്ട് ഒടുവിൽ അനിവാര്യ വിധി ഏറ്റുവാങ്ങുന്ന ഒരു ക്രിമിനലിന്റെ കഥയാണ്…
മാലിക്ക് ഒരു ചൂണ്ടുവിരലാണ്…
ഇവിടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ….
ഏതെങ്കിലും സ്ഥലത്ത് ഒരു പ്രത്യേക സമുദായം ഭൂരിപക്ഷമായാൽ എന്ത് സംഭവിക്കുമെന്ന നഗ്‌നസത്യത്തിലേക്കുള്ള ചൂണ്ടുവിരൽ…
രാജ്യവിരുദ്ധ പ്രവർത്തികൾ എന്ത് ന്യായത്തിന്റെ പേരിൽ ചെയ്താലും അതിനെല്ലാം രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുമെന്ന നഗ്‌നസത്യത്തിലേക്കുള്ള ചൂണ്ടുവിരൽ…
മതത്തിന്റെ പേരിൽ മതമുദ്രാവാക്യങ്ങൾ പരസ്യമായി വിളിച്ചുകൊണ്ട് അതേ മതവിശ്വാസപ്രമാണങ്ങൾ ലംഘിക്കുന്ന മത മേലധികാരികൾ നമ്മുക്ക് ചുറ്റുമുണ്ടെന്ന നഗ്‌നസത്യത്തിലേക്കുള്ള ചൂണ്ടുവിരൽ…..
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു സാദൃശ്യവുമില്ലെന്ന മുൻകൂർ ജാമ്യവുമായി ഇറങ്ങുന്ന ഏതൊരു സിനിമയുടെ കഥയും യഥാർത്ഥത്തിൽ നടന്നതാകും… അത് നേരെചൊവ്വേ പറയാൻ ആർജ്ജവമില്ലാത്തവരുടെ സ്ഥിരം ക്‌ളീഷേ ആയ അടിക്കുറിപ്പോടു കൂടിയാണ് മാലിക്ക് ആരംഭിക്കുന്നതും…
ബീമാപള്ളിയിലെ പോലീസ് വെടിവെയ്പ്പ് തന്നെയാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്.. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് നടന്ന വർഗ്ഗീയലഹളയും, അതിനെ അടിച്ചമർത്താൻ നടന്ന വെടിവെപ്പും ഒരു പതിറ്റാണ്ടായി രാഷ്‌ട്രീയ ഭിക്ഷാംദേഹികൾ തരാതരം പോലെ വ്യാഖ്യാനിച്ചിട്ടുമുണ്ട്…
രണ്ട് ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു തീരദേശമേഖലയിൽ,തൊട്ടാൽ പൊട്ടുന്ന മതവിശ്വാസം എങ്ങനെയൊക്കെയാണ് സാമൂഹ്യവിരുദ്ധരും, അവരുടെ അപ്പോസ്തലരായ രാഷ്‌ട്രീയക്കാരും, വർഗ്ഗീയ കലാപത്തിലൂടെ തങ്ങളുടെ ലക്ഷ്യം കാണാൻ ശ്രമിക്കുന്ന പോലീസ്-പോലീസിതര അധികാരികളും മുതലെടുക്കുന്നതെന്ന് വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു മഹേഷ് നാരായണനും സംഘവും….
ബീമാപള്ളി എന്നത് റമദാൻ പള്ളിയാക്കി പുനർനാമകരണം ചെയ്ത കഥാഗതിയിൽ പക്ഷെ സ്ഥലത്തെ പ്രവർത്തനങ്ങൾക്ക് മാറ്റമൊന്നുമില്ല. കടൽ വഴി ആയുധങ്ങളും സ്ഫോടകവസ്തുക്കളും വരെ നിഷ്പ്രയാസം കേരളമണ്ണിലേക്ക് ഒഴുകിയപ്പോഴെല്ലാം ഒരു സുരക്ഷിത കേന്ദ്രമാക്കി റമദാൻപള്ളിയെ മാറ്റിയെടുത്തത് സിനിമയിലെ അലി അഥവാ സുലൈമാനെപ്പോലെയുള്ളവർ തന്നെയായിരുന്നു.. മോഷ്ടിക്കപ്പെട്ട് കള്ളക്കടത്തു വഴി വന്നെത്തുന്ന ഇലക്രോണിക്‌സ് സാമഗ്രികളിൽ തുടങ്ങിയ തീക്കളി തീവ്രവാദപ്രവർത്തനങ്ങൾക്ക് എങ്ങനെയൊക്കെ മറയായി എന്നത് ആധുനിക പൊതുസമൂഹം മനഃപൂർവം ചർച്ച ചെയ്യാതെ മറവി നടിച്ചതിൽ ഒന്നുമാത്രമാണ്.
ആരാധനാലയങ്ങളും, മതനേതൃത്വവും നിയമം രചിക്കുന്ന, നടപ്പാക്കുന്ന അപൂർവ സ്ഥലങ്ങളിലൊന്നാണ് ഇതെന്ന് സിനിമയിലെ ചില രംഗങ്ങളിൽക്കൂടി സമർത്ഥമായി പ്രദർശിപ്പിച്ചിട്ടുണ്ട് അണിയറക്കാർ..
നിയമവിരുദ്ധ പ്രവർത്തികൾക്ക് മതത്തിന്റെ സംരക്ഷണം നേടിയെടുക്കുന്ന, അതിന്റെ സാധൂകരണത്തിനായി അന്നദാനവും, മറ്റ് സഹായങ്ങളും ചെയ്യുന്ന, പുട്ടിന് പീര പോലെ അവസരത്തിലും അനവസരത്തിലും മതസൂക്തങ്ങൾ ഉരുവിടുന്ന ക്രിമിനലുകളുടെ മുഖം നായകപരിവേഷത്തിൽ കൂടിയാണെങ്കിലും തുറന്നു കാണിച്ചിട്ടുണ്ട് ഫഹദ് ഫാസിലിന്റെ അലീക്ക…
ആറ്റുകാൽ പൊങ്കാലയുടെ ഇടയിൽ ചെന്ന് പ്രമുഖ സാമുദായിക നേതാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കടലിലെറിയുന്ന ഹീറോയിസം യഥാർത്ഥത്തിൽ മതവെറിയുടെ,ക്രൂരതയുടെ പതിപ്പാണെന്നും, അതിനെ സംരക്ഷിക്കാൻ മതവിശ്വാസികൾ ഉണ്ടാകുമെന്ന നായകന്റെ ആത്മവിശ്വാസവും പലരുടെയും നെറ്റി ചുളിപ്പിച്ചേക്കാമെങ്കിലും അങ്ങനെ സാഹചര്യങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങൾ ഇന്നും ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ട് എന്ന യാഥാർഥ്യവും സിനിമ എടുത്തുപറയുന്നു…
പ്രകൃതിദുരന്തമുണ്ടാകുമ്പോൾ അന്യമതസ്ഥരെ തങ്ങളുടെ ആരാധനാലയങ്ങളിൽ കയറ്റില്ലെന്ന മതാധികാരികളുടെ തിട്ടൂരത്തെ മനുഷ്യസ്‌നേഹം പറഞ്ഞുകൊണ്ട് നായകൻ പരാജയപ്പെടുത്തുന്നത് നേരത്തെ പറഞ്ഞ ആ നായകപരിവേഷം ഒരു കൊടും ക്രിമിനലിന് കൽപ്പിച്ചു കൊടുക്കേണ്ടി വന്ന എഴുത്തുകാരന്റെ ദയനീയതയിലേക്കും നിസ്സഹായതയിലേക്കും വഴി കാട്ടുന്നുമുണ്ട്..
ബീമാപള്ളിക്ക് മുന്നേ സമീപ കടലോര ഗ്രാമമായ പൂന്തുറയിൽ നടന്ന വർഗീയ കലാപവും കൂടി ഈ സിനിമയുടെ ഉത്ഭവത്തിന് ഹേതുവായികാണണം..
പക്ഷെ കേരളം പോലൊരു മാർക്കറ്റിൽ വിറ്റഴിക്കപ്പെടാനുള്ള തത്രപ്പാട് കൊണ്ടാകണം വെള്ളപൂശലുകൾ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ധാരാളമായി ഉപയോഗിച്ചിരിക്കുന്നതും..
പക്ഷെ എല്ലാ വെള്ളപൂശലുകൾക്കുമപ്പുറം ചില കയ്പുള്ള സത്യങ്ങളിലൂടെയാണ് ഈ സിനിമ കടന്നുപോകുന്നതും.. അത് കണ്ടാൽ മനസ്സിലാക്കുന്നവർ മനസിലാക്കുക…
നിയമവിരുദ്ധ പ്രവർത്തികൾ നടത്തി ജനങ്ങളുടെ സംരക്ഷകവേഷം കെട്ടുന്ന അലിയിൽ നിന്ന് അത് മനസിലാക്കാം…
രാജ്യത്തെ നിയമങ്ങൾ തങ്ങളുടെ ആരാധനാലയത്തിന്റെ പരിധിയിൽ ബാധകമല്ലെന്ന് അഹങ്കാരത്തോടെ പറയുന്ന മതനേതാക്കളിൽ നിന്ന് അത് മനസിലാക്കാം..
കാര്യസാധ്യത്തിന് വേണ്ടി ഒരു ക്രിമിനലിനെ വളർത്തി ഒടുവിൽ ഒറ്റുകൊടുക്കുന്ന ജനപ്രതിനിധിയിൽ നിന്ന് അത് മനസിലാക്കാം…
ക്രിമിനൽ ആക്ടിവിറ്റിയിൽ ഏർപ്പെട്ടിട്ട് സുരക്ഷിത താവളമായി മതനേതൃത്വത്തിന് ആധിപത്യമുള്ള ദ്വീപിലെ ജീവിതത്തിൽ നിന്ന് അത് മനസിലാക്കാം….
തങ്ങളുടെ ലക്ഷ്യങ്ങൾ നിയമത്തിന്റെ പരിരക്ഷക്കുള്ളിൽ നിന്ന്‌കൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്ന പോലീസ് അധികാരികളിൽ നിന്ന് അത് മനസിലാക്കാം…
റമദാപള്ളിയിൽ വെടിവെപ്പ് നടന്നപ്പോൾ കൗണ്ടർ ഫയർ നടന്നെന്ന കളക്ടറുടെ വാക്കുകളിൽ നിന്ന് അത് മനസ്സിലാക്കാം..
സ്വന്തം മകനെതിരെ സാക്ഷി പറയാൻ തയ്യാറായ അമ്മയിൽ നിന്ന് അത് മനസിലാക്കാം….
മാലിക്ക് രാഷ്‌ട്രീയപരമായി ഒരുപാട് അഭിപ്രായങ്ങൾക്കും അഭിപ്രയവ്യത്യാസങ്ങൾക്കും ഹേതുവായേക്കാം..
പക്ഷെ ഒരു സിനിമ എന്ന നിലയിൽ, സാങ്കേതികാർത്ഥത്തിൽ മാലിക്ക് ചിലപ്പോഴൊക്കെ മികച്ചു നിൽക്കുന്നു..
‘ടേക്ക്ഓഫ്’ പോലെ മഹേഷ്നാരായണൻ മികച്ച പകർത്തൽ തന്നെയാണ് അഭ്രപാളികളിൽ നടത്തിയിരിക്കുന്നത്.. കൈയ്യടക്കമുള്ള സംവിധാനവും ശാന്തമായി,ഒതുക്കത്തോടെ ഒഴുകുന്ന തിരക്കഥയും സിനിമയുടെ പ്ലസ് പോയിന്റുകളാണ്..
ഫഹദ് എന്ന നടന്റെ കഥാപാത്രം ചിലപ്പോഴൊക്കെ എടുത്താൽ പൊങ്ങാത്ത വേഷമെന്ന തോന്നലുളവാക്കുന്നുണ്ട് പ്രത്യേകിച്ചും വൃദ്ധനായ സുലൈമാനിലേക്ക് പകർന്നാടുമ്പോൾ…
ഫഹദ് കൂടാതെ ഇന്ദ്രൻസിന്റെ കഥാപാത്രമാണ് അഭിനയമേഖലയിൽ മനോഹരമെന്ന് പറയാവുന്നത്…
വിനയ് ഫോർട്ടും, നിമിഷ സജയനും ഇതേപോലെയുള്ള കടുകട്ടി റോളുകളിൽ ദയനീയ പരാജയങ്ങൾ തന്നെയാണ്… കാസ്റ്റിംഗിൽ വന്ന ഇമ്മാതിരി ദുരന്തങ്ങൾ സിനിമയെ നന്നായി തന്നെ ബാധിച്ചിട്ടുണ്ട്…
പക്ഷെ ചെറുറോളുകൾ ചെയ്ത ഏതാണ്ടെല്ലാവരും നന്നായിതന്നെയാണ് തങ്ങളുടെ ജോലി പൂർത്തിയാക്കിയിരിക്കുന്നത്.
പശ്ചാത്തല സംഗീതവും, ക്യാമറയും, എഡിറ്റിങ്ങും അങ്ങനെ സാങ്കേതിക വിഭാഗം എല്ലാം തന്നെ നിലവാരം പുലർത്തുന്നുണ്ട്…
ഏതായാലും മാലിക്ക് ചർച്ചയാകട്ടെ…
ഇരവേഷം കെട്ടുന്നവരും…
യഥാർത്ഥ ഇരകളും…
യഥാർത്ഥ വേട്ടക്കാരും….
ചർച്ചയാകട്ടെ……
Comments