ലക്‌നൗ : ഉത്തർപ്രദേശിൽ വാക്‌സിൻ എടുക്കാൻ എത്തിയവരെ സൂചി മാത്രം കുത്തി കബളിപ്പിച്ച് ഡോസുകൾ പാഴാക്കിയ നഴ്‌സിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. നഴ്‌സ് നിഹാ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി.
ജസ്റ്റിസ് രാഹുൽ ചതുർവേദിയാണ് നിഹയുടെ ജാമ്യാപേക്ഷ തള്ളിയത്. നിഹ കുറ്റക്കാരിയെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് ഉത്തരവ്. മുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ നിഹയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
രാഷ്‌ട്രീയ ലാഭത്തിനായി സഹപ്രവർത്തകർ തനിക്കെതിരെ കെട്ടിച്ചമച്ച സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിഹ ഹൈക്കോടതിയെ സമീപിച്ചത്. ചവറ്റുകൊട്ടയിൽ നിന്നും കണ്ടെടുത്ത വാക്‌സിൻ നിറച്ച സിറിഞ്ചുകൾ സഹപ്രവർത്തകർ തന്നെ കുടുക്കാനായി നിക്ഷേപിച്ചതാണ്. അതിനാൽ നിരപരാധിയായ തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
മെയ് 30 നായിരുന്നു സംഭവം. ജമൽപൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്സായിരുന്നു നിഹ ഖാൻ. ആരോഗ്യകേന്ദ്രത്തിലെ ചവറ്റു കൊട്ടയിൽ നിന്നും വാക്സിൻ നിറച്ച സിറിഞ്ചുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നിഹ വാക്സിനുകൾ പാഴാക്കിയതായി കണ്ടെത്തിയത്.
വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരെ ശരീരത്തിൽ സൂചി മാത്രം കുത്തി നിഹ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് വാക്സിൻ നിറച്ച സിറിഞ്ചുകൾ ഇവർ ചവറ്റുകൊട്ടയിൽ ഇട്ടു. ഇത്തരത്തിൽ29 വാക്സിൻ സിറിഞ്ചാണ് കണ്ടെത്തിയത്. വാക്‌സിൻ പാഴാക്കിയതിന് ആരോഗ്യപ്രവർത്തകരുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Comments