കോഴിക്കോട് : വടകര എംഎൽഎ കെ.കെ രമയുടെ മകന് നേരെ വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് കെ.കെ രമയുടെ ഓഫീസ് വിലാസത്തിൽ ലഭിച്ചു. ആർഎംപി നേതാവ് എൻ. വേണുവിനെ കൊല്ലുമെന്നും കത്തിൽ ഉണ്ട്.
കഴിഞ്ഞ ദിവസമാണ് കത്ത് ലഭിച്ചത്. സിപിഎം നേതാവ് എ.എൻ ഷംസീറിനെതിരെ ചാനൽ ചർച്ചകളിൽ പരാമർശം നടത്തരുതെന്നും കത്തിൽ വിലക്കിയിട്ടുണ്ട്. തുടർച്ചയായി നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് ടിപിയെ കൊലപ്പെടുത്തിയതെന്നും കത്തിലുണ്ട്.
ടിപിയുടെ മകൻ അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്ന തരത്തിലാണ് കത്തിലെ വരികൾ. അഭിനന്ദിന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറും. ടിപിയെ 51 വെട്ടുവെട്ടിയാണ് കൊന്നത്. അതുപോലെ വേണുവിനെ 100 വെട്ടുവെട്ടും. ജയരാജേട്ടനും, ഷംസീറും പറഞ്ഞിട്ടാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. ടിപിയെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരേണ്ടെന്നും, അത് കോഴിക്കോട് ജില്ലയിലെ ശ്രീജേഷും സംഘവുമാണ് ചെയ്തതെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ എൻ വേണു വടകര റൂറൽ എസ്പിയ്‌ക്ക് പരാതി നൽകി.
2012 ൽ ടി.പി കൊല്ലപ്പെടുന്നതിന് മുൻപും ഒഞ്ചിയം ഏരിയയിലെ സി.പി.എം നേതാക്കൾ ഇതേ വാചകങ്ങൾ നാടുനീളെ പരസ്യമായി പ്രസംഗിച്ചിരുന്നു. കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Comments