തിരുവനന്തപുരം: ഫോൺ വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മാദ്ധ്യമ പ്രവർത്തകരെ തള്ളിമാറ്റി പോലീസ്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പുറത്തേയ്ക്കിറങ്ങിയ എ.കെ ശശീന്ദ്രൻ കാറിൽ കയറി പോകുന്നതിനിടെ മാദ്ധ്യമ പ്രവർത്തകരെ കണ്ടതോടെ വാഹനം നിർത്തി സംസാരിക്കുകയായിരുന്നു. എന്നാലിത് പോലീസ് ഇടപെട്ട് തടഞ്ഞു.
മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റുന്നതിനിടെ പോലീസ് മന്ത്രിയുടെ വാഹനത്തിലെ ഡ്രൈവറോട് വേഗം വണ്ടി പോകട്ടെയെന്നും നിർദ്ദേശിക്കുന്നുണ്ട്. പോലീസ് ക്യാമറയും മൈക്കും തട്ടിമാറ്റിയിരുന്നു. പോലീസിന്റെ നടപടി ശരിയാണോയെന്ന് മന്ത്രിയോട് ചോദിച്ചെങ്കിലും നിങ്ങൾക്ക് എന്നോട് ചോദിക്കാനുള്ളത് ചോദിക്കു എന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. മാദ്ധ്യമ പ്രവർത്തകർ സംഭവസ്ഥലത്ത് വെച്ചുതന്നെ പോലീസുകാരെ പ്രതിഷേധം അറിയിച്ചു.
ക്ലിഫ് ഹൗസിൽ എത്തിയാണ് എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. സംഭവത്തിൽ എകെ ശശീന്ദ്രനെ കൈവിടേണ്ടതില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റേത്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നാണ് ശശീന്ദ്രൻ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചത്. ഫോൺ വിളിയിൽ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നും ജാഗ്രതക്കുറവുണ്ടായെന്നുമാണ് എൻസിപിയുടെ നിലപാട്. വിവാദങ്ങൾ ഗൗരവകരമായി എടുക്കേണ്ടെന്നാണ് എൻസിപി കേന്ദ്രനേതൃത്വം അറിയിച്ചത്.
Comments