കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് അർജുന്റെ ജാമ്യാപേക്ഷ തള്ളിയത്. കസ്റ്റംസിന്റെ വാദം പരിഗണിച്ചായിരുന്നു കോടതി നടപടി.
സ്വർണക്കടത്തിൽ നേരിട്ട് ഇടപെട്ടതിന് കസ്റ്റംസിന്റെ കയ്യിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അർജുൻ കോടതിയെ സമീപിച്ചത്. എന്നാൽ അർജുൻ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയാണെന്നും, രാജ്യാന്തര സ്വർണക്കടത്ത് സംഘവുമായി അർജുന് ബന്ധമുണ്ടെന്നും കസ്റ്റംസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നേരത്തെ അർജുനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ കസ്റ്റംസ് കോടതിയിൽ നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം കേസിലെ മൂന്നാം പ്രതി പാനൂർ സ്വദേശി അജ്മലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
രാമനാട്ടുകര വാഹന അപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ മാസം 30 നാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്.
Comments