കൊല്ലം: കൊല്ലം, കുണ്ടറയിൽ എൻ സി പി നേതാവിന്റെ അതിക്രമത്തിന് വിധേയയായ പെൺകുട്ടിയെ സന്ദർശിച്ച് ബിജെപി വനിതാ നേതാക്കൾ. പോലീസ് ഇതു വരെ പ്രതികൾക്കെതിരെ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്നു മാത്രമല്ല മന്ത്രി ശശീന്ദ്രന്റെ ഒത്തു തീർപ്പു ശ്രമങ്ങൾ പ്രതിയെ സംരക്ഷിക്കാൻ വേണ്ടി ആണെന്നുള്ള കാര്യം പകൽ പോലെ വ്യക്തമായിട്ടും മന്ത്രിയെ സംരക്ഷിക്കാനാണ് പാർട്ടിയും സർക്കാരും ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ടി.പി സിന്ധുമോൾ പറഞ്ഞു. പ്രതികൾക്കെതിരെ നിയമ നടപടികൾ ആവശ്യപ്പെട്ടും, സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി ശശീന്ദ്രൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി സമര മുഖത്തേക്കിറങ്ങുകയാണെന്നും സിന്ധുമോൾ പറഞ്ഞു.
സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടു എന്നാണ് പുറത്തുവന്ന ശബ്ദരേഖയിലൂടെ വ്യക്തമായത്. എന്നാൽ പീഡന പരാതി പിൻവലിക്കാൻ അല്ല ആവശ്യപ്പെട്ടതെന്നും പാർട്ടിക്കാർ ഉൾപ്പെട്ട വിഷയം എന്ന നിലയ്‌ക്കാണ് ഫോൺ വിളിച്ചതെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. എൻസിപിക്ക് അകത്തും മന്ത്രി ഇതേ പ്രതികരണമാണ് നൽകിയത്.
സംഭവത്തിൽ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. ജൂൺ 28 നാണ് എൻസിപി നേതാവിനെതിരെ യുവതി പരാതി നൽകിയത്. എന്നാൽ ഒരു തവണ പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് വിളിപ്പിക്കുകയല്ലാതെ പോലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരി പറഞ്ഞു.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. യുവജന വനിതാ സംഘടനകളാണ് സമരവുമായി രംഗത്തുള്ളത്.
Comments